കൊല്‍ക്കത്ത: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടെണ്ണലിന്റെ പ്രവചനങ്ങള്‍ പുറത്തുവന്നതോടെ, പലയിടങ്ങളിലും വോട്ടെണ്ണല്‍ നിർത്തിവച്ചിരിക്കുകയാണെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും അന്യായമായി പെരുമാറിയെന്നും മമത ആരോപിച്ചു.
എല്ലാം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും വോട്ടെണ്ണി കഴിയുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്നും അവര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിട്ടുപോകരുതെന്നും പ്രതീക്ഷ കൈവിടരുതെന്നും സൂര്യന്‍ അസ് തമിക്കുമ്പോഴേക്കും തങ്ങള്‍ ജയിക്കുമെന്നും മമത പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
'100-ലധികം സീറ്റുകളില്‍ ഞങ്ങള്‍ മുന്നിലാണ്, അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. എല്ലാം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സേനയും അവരോടൊപ്പമുണ്ട്. പൊലീസും കേന്ദ്ര സേനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നു,' മമത ബാനര്‍ജി ആരോപിച്ചു. ബിജെപിക്ക് ഗുണം ചെയ്യാനായി പലയിടത്തും വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്താനുള്ള മമത ബാനര്‍ജിയുടെ അഭിലാഷങ്ങള്‍ തകര്‍ത്തുകൊണ്ട് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് നീങ്ങുകയാണ്. ബിജെപി 191 സീറ്റുകളില്‍ മുന്നിലാണ്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 96 സീറ്റുകളാണ് നേടിയിട്ടുള്ളത്. ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ മമത ബാനര്‍ജിയുടെ വസതിക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' മുഴക്കി.

