ലണ്ടൻ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചിരുന്നെന്ന കേസില്‍ കുറ്റസമ്മതം നടത്തി ബ്രിട്ടനിലെ ടോറി പാർട്ടി നേതാവ്.
സ്വിൻഡനില്‍ നിന്നുള്ള മുൻ കൗണ്‍സിലറായ ഫിലിപ്പ് യങ് (49) ആണ് കുറ്റസമ്മതം നടത്തിയത്. ഭാര്യയെ 13 വർഷത്തോളം ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഇയാള്‍ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു.
തന്റെ മുൻഭാര്യയായ ജോവാൻ യങ്ങിനെ ലഹരിമരുന്ന് നല്‍കി ബോധരഹിതയാക്കി വർഷങ്ങളോളം പീഡിപ്പിച്ചതിനും അതിന്റെ ദൃശ്യങ്ങള്‍ പകർത്തിയതിനും നേരത്തെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പീഡനത്തിനിരയായ ജോവാൻ യങ്, തന്റെ സ്വകാര്യത വെളിപ്പെടുത്തിക്കൊണ്ട് തന്നെ ഈ കേസില്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, ലഹരിമരുന്ന് നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ജയിലില്‍ നിന്ന് വിഡിയോ ലിങ്ക് വഴി കോടതിയില്‍ ഹാജരായ ഫിലിപ്പ് യങ്, 2024ല്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിർമിച്ചതിനും കൈവശം വച്ചതിനുമുള്ള എട്ട് കുറ്റങ്ങള്‍ കൂടി സമ്മതിച്ചു. കൂടാതെ, 2019 നും 2024 നും ഇടയില്‍ അതിക്രൂരമായ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ച നാല് കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചു.
ജോവാൻ യങ്ങിനെതിരായ ലൈംഗികാതിക്രമങ്ങളില്‍ മറ്റ് അഞ്ച് പേർ കൂടി പ്രതികളാണ്. ഇതില്‍ ഡീൻ ഹാമില്‍ട്ടണ്‍ (47) ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചു. നോർമൻ മാക്‌സോണി (48), റിച്ചാർഡ് വില്‍ക്കിൻസ് (61), കോണർ സാൻഡേഴ്സണ്‍-ഡോയല്‍ (31), മുഹമ്മദ് ഹസ്സൻ (37) എന്നിവർ കുറ്റം നിഷേധിച്ചു. കുറ്റം നിഷേധിച്ച ഈ നാലു പേരുടെ വിചാരണ ഒക്ടോബർ 5ന് ആരംഭിക്കും.
വിഞ്ചസ്റ്റർ ക്രൗണ്‍ കോടതിയിലാണ് ഇയാള്‍ പുതിയ കുറ്റങ്ങള്‍ സമ്മതിച്ചത്. ഫിലിപ്പ് യങ്ങിനെതിരെ 56 കുറ്റപത്രങ്ങളുണ്ടായിരുന്നത്. ഇവയിലെല്ലാം ഇയാള്‍ കുറ്റം സമ്മതിച്ചു. ഇതോടെ വിചാരണയുടെ ആവശ്യം ഇല്ലാതായെന്ന് ജഡ്ജി പോള്‍ ഡഗ്‌ഡേല്‍ അറിയിച്ച ഫിലിപ്പ് യങ്ങിന്റെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.

