കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ വീണ്ടും രാജി. നടൻ കൈലാഷ്, ജയൻ ചേർത്തല, ജോയ് മാത്യു എന്നിവർ സംഘടനയിലെ വിവിധ സ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചു.
ഭരണപ്രതിസന്ധിയും സംഘടനയ്ക്കുള്ളിലെ ഭിന്നതകളും തുടരുന്നതിനിടെയാണ് പുതിയ രാജികള്‍. അതേസമയം, ആരോപണങ്ങളുടെ പേരില്‍ താൻ രാജിവെക്കില്ലെന്നും ആദ്യം തന്റെ നിരപരാധിത്വം തെളിയിക്കപ്പെടണമെന്നും നടി ശ്വേത മേനോൻ വ്യക്തമാക്കി.
സംഘടനയുടെ നിലവിലെ പ്രവർത്തനരീതിയെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. 'അമ്മ'യുടെ ബൈലോയില്‍ വ്യവസ്ഥയില്ലാത്ത അഡ്ഹോക് കമ്മിറ്റി എങ്ങനെയാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും, സംഘടനയില്‍ അടുത്തിടെ നടന്ന തീരുമാനങ്ങളെയും നടപടികളെയും കുറിച്ച് അംഗങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രവർത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും അവർ അഭിപ്രായപ്പെട്ടു.
ശ്വേത മേനോൻ ഉള്‍പ്പെടെയുള്ളവർ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന മന്ത്രി കൂടിയായ നടൻ ഗണേഷ് കുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് ഈ പ്രതികരണം. സത്യം പുറത്തുവരണമെന്നും ആരോപണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി സ്ഥാനമൊഴിയില്ലെന്നുമാണ് ശ്വേതയുടെ നിലപാട്.
ഇതിനിടെ, 'അമ്മ'യിലെ ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനിടെ തുടർച്ചയായി അംഗങ്ങള്‍ സ്ഥാനമൊഴിയുന്നത് സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതകള്‍ വീണ്ടും സജീവ ചർച്ചയാക്കിയിരിക്കുകയാണ്. സംഘടനയുടെ ഭാവി നേതൃത്വവും ഭരണഘടനാപരമായ നടപടികളും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നിർണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

