കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് കൊല്‍ക്കത്ത മേയർ ഫിർഹാദ് ഹക്കിം സ്ഥാനം ഒഴിഞ്ഞു.
സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേറ്റതുമായി ബന്ധപ്പെട്ടുണ്ടായ ഭരണപരമായ കടുത്ത പ്രതിസന്ധികളാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെയും അദ്ദേഹം രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മമത ബാനർജിയുടെ നിർദ്ദേശപ്രകാരം മേയർ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതോടെ മമത രാജി അംഗീകരിക്കുകയായിരുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്ന് തുടർച്ചയായി കൗണ്‍സിലർമാർ രാജിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മേയറുടെയും അപ്രതീക്ഷിത പിൻമാറ്റം.
2018 മുതല്‍ കൊല്‍ക്കത്ത മേയറായി സേവനമനുഷ്ഠിക്കുന്ന 67-കാരനായ ഫിർഹാദ് ഹക്കിം തൃണമൂല്‍ കോണ്‍ഗ്രസിലെ കരുത്തനായ ന്യൂനപക്ഷ മുഖമാണ്. മന്ത്രിസ്ഥാനങ്ങള്‍ അടക്കം വഹിച്ചിട്ടുള്ള അദ്ദേഹം പാർട്ടിയുടെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്.
2010 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷനില്‍ ഇതോടെ വലിയൊരു ഭരണപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് പകരമായി മേയർ സ്ഥാനത്തേക്ക് ആര് വരുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.

