മാനന്തവാടി: വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തിയ 'മുട്ടിക്കൊമ്പനെ' (താത്തൂർ ടസ്കർ-1) മയക്കുവെടി വെച്ചു.
ഇന്ന് പുലർച്ചയോടെയാണ് മയക്കുവെടി വച്ചത്. കർഷകനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ നാളുകളായി നീണ്ട പരിശ്രമം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ലായിരുന്നു. ആനയുടെ അസാധാരണ വേഗതയും ഭൂപ്രകൃതിയിലുള്ള അറിവുമാണ് ദൗത്യത്തിന് തടസ്സമായതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ വ്യക്തമാക്കി. തുടർന്നാണ് രാത്രി മുതല്‍ വനം വകുപ്പ് ആനയെ നിരീക്ഷിച്ചുവന്നത്.
ദൗത്യത്തിന്റെ 13ആം ദിവസമാണ് കാട്ടാനയെ പിടികൂടാൻ കഴിഞ്ഞത്. കർഷകനായ രജീവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചത്. ഇപ്പോള്‍ വനത്തിനകത്തുള്ള കാട്ടാനയെ കുങ്കി ആനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാടുകയറിയത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ ദൗത്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ആന കാടിന് പുറത്തിറങ്ങിയത്. കുറിച്യാട്, മുത്തങ്ങ, ബത്തേരി, ആർ.ആർ.ടി. എന്നീ റെയ്ഞ്ച് ഓഫീസർമാരും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും വാച്ചർമാരുമാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. പ്രമുഖ, ഉണ്ണിക്കൃഷ്ണൻ, വിക്രം, സൂര്യ എന്നീ കുങ്കിയാനകളും ദൗത്യത്തിലുണ്ട്.

