ആലപ്പുഴ: മുഖ്യമന്ത്രി വിഡി സതീശനും തുഷാർ വെള്ളാപ്പള്ളിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്.
സീനിയർ വെള്ളാപ്പള്ളിയായാലും ജൂനിയര്‍ വെള്ളാപ്പള്ളിയായാലും ചര്‍ച്ചയ്ക്ക് ഇരുത്തി 'ലെജിറ്റിമിസി' ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തിലിരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാവില്ല എന്നായിരുന്നു അനൂപിന്റെ വാക്കുകള്‍.
തുഷാര്‍ വെള്ളാപ്പി സാമ്പത്തിക കുറ്റവാളിയാണെന്നും അദ്ദേഹത്തെ സമുദായിക നേതാവായി കാണാന്‍ കഴിയില്ലെന്നും വി ആർ അനൂപ് പറഞ്ഞു. ഇത്തരം ആളുകളെ ചേര്‍ത്തുനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കും. എന്‍ഡിഎയുടെ ഘടകകക്ഷി നേതാവ് കൂടിയാണ് തുഷാര്‍. പത്ത് വര്‍ഷം സ്വീകരിച്ച സമീപനം ഭരണം കിട്ടുമ്പോള്‍ മാറുന്നത് ശരിയല്ല. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിക്കുന്നുവെന്നും തന്റെ ഫേസ്ബുക്ക് അക്കൗട്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അനൂപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്നലെയാണ് വിഡി സതീശൻ-തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ കാണാൻ തുഷാര്‍ വെള്ളാപ്പള്ളി എത്തുകയായിരുന്നു. സൗഹൃദത്തിന്റെ ഭാഗമായാണ് സതീശനെ കണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാർ പ്രതികരിച്ചിരുന്നു. വ്യക്തിപരമായ സന്ദര്ശനമാണെന്നും തുഷാർ വ്യക്തമാക്കിയിരുന്നു.

