പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും മുൻനിർത്തി പാലക്കാട് ജില്ലയില്‍ പടക്ക നിർമ്മാണ-വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
മെയ് 3, 4, 5 തീയതികളിലാണ് നിയന്ത്രണം ബാധകമാകുക. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലയില്‍ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സുരക്ഷയും കാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വോട്ടെണ്ണല്‍ ദിനങ്ങളിലുണ്ടാകാവുന്ന ആഘോഷങ്ങളും അതോടനുബന്ധിച്ചുള്ള അപകടസാധ്യതകളും മുൻകൂട്ടി കണക്കിലെടുത്താണ് ഈ നിയന്ത്രണം.
ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരമാണ് ജില്ലയിലെ മുഴുവൻ പടക്ക നിർമ്മാണം, സംഭരണം, വില്‍പ്പനശാലകളുടെ പ്രവർത്തനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിനായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.

