പത്തനംതിട്ട: കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇവിഎം മെഷീനുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നു. വോട്ടിംഗ് മെഷീനില്‍ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമാണ് വ്യക്തതയുള്ളതെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകള്‍ വ്യക്തമല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടെടുപ്പിന്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇതോടെ തുടക്കമായിരിക്കുകയാണ്. മല്ലപ്പുഴശേരി ബൂത്തിലാണ് പരാതി ഉയർന്നത്. സംഭവം ജില്ലാ കളക്ടറെ അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021നെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ആറന്മുളയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ടെന്നും മണ്ഡലത്തില്‍ പോളിങ് ശതമാനം ഇനിയും ഉയരുമെന്നും അവർ പറഞ്ഞു

