Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധക്കളം യന്ത്രങ്ങള്‍ കയ്യടക്കുന്നു; റഷ്യക്കെതിരെ 'സൈലന്റ് ഡെത്തുമായി' യുക്രെയ്ൻ, 164 റോബോട്ടുകള്‍ ചെയ്തത് 2300 സൈനികരുടെ ജോലി!

യുദ്ധക്കളം യന്ത്രങ്ങള്‍ കയ്യടക്കുന്നു; റഷ്യക്കെതിരെ 'സൈലന്റ് ഡെത്തുമായി' യുക്രെയ്ൻ, 164 റോബോട്ടുകള്‍ ചെയ്തത് 2300 സൈനികരുടെ ജോലി!

Media Mangalam 1 week ago

കീവ്: നാലാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയില്‍ പരമ്പരാഗത യുദ്ധരീതികളെ കാറ്റില്‍പ്പറത്തി അത്യാധുനിക യന്ത്രമനുഷ്യരുടെ അധിനിവേശം.

ടാങ്കുകളും പീരങ്കികളും മനുഷ്യസൈന്യവും നേർക്കുനേർ പോരാടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ യുദ്ധക്കളം പൂർണ്ണമായും റോബട്ടുകളും അണ്‍മാൻഡ് സിസ്റ്റങ്ങളും (Unmanned Systems) കീഴടക്കുകയാണ്. കടുത്ത സൈനിക ദൗർലഭ്യം നേരിടുന്ന യുക്രെയ്ൻ, മനുഷ്യർക്ക് പകരമായി സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഗ്രൗണ്ട് റോബട്ടുകള്‍, ഡ്രോണ്‍ കൂട്ടങ്ങള്‍, റിമോട്ട് കണ്‍ട്രോള്‍ മെഷീൻ ഗണ്ണുകള്‍ എന്നിവയാണ് ഇപ്പോള്‍ മുൻനിരയില്‍ വിന്യസിച്ചിരിക്കുന്നത്.

റഷ്യൻ കോട്ടകള്‍ തകർക്കുന്ന 'സൈലന്റ് ഡെത്ത്'
മൈലുകള്‍ക്കപ്പുറം ഇരുന്ന് യുക്രെയ്ൻ സൈനികർ നിയന്ത്രിക്കുന്ന സ്ഫോടകവസ്തുക്കള്‍ വഹിച്ച റോബട്ടുകളാണ് റഷ്യൻ പ്രതിരോധ കോട്ടകളില്‍ നാശം വിതയ്ക്കുന്നത്. കാടുകളും കിടങ്ങുകളും മറികടന്ന് ലക്ഷ്യസ്ഥാനത്തെത്തി സ്വയം പൊട്ടിത്തെറിക്കുന്ന ഈ റോബട്ടുകളെ റഷ്യൻ സൈന്യം ഭീതിയോടെ 'സൈലന്റ് ഡെത്ത്' (നിശബ്ദ മരണം) എന്നാണ് വിളിക്കുന്നത്. പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഇവ ശബ്ദം പുറപ്പെടുവിക്കുന്നത് എന്നതാണ് ഇതിന് കാരണം.

22,000+ ദൗത്യങ്ങള്‍: 2026-ന്റെ ആദ്യ മാസങ്ങളില്‍ മാത്രം ഇത്തരം 22,000-ത്തിലധികം റോബോട്ടിക് ദൗത്യങ്ങള്‍ യുക്രെയ്ൻ വിജയകരമായി പൂർത്തിയാക്കിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. ഒരു സൈനികനെപ്പോലും നേരിട്ട് ഇറക്കാതെ, ഡ്രോണുകളും റോബട്ടുകളും മാത്രം ഉപയോഗിച്ച്‌ യുക്രെയ്ൻ അടുത്തിടെ ഒരു റഷ്യൻ സൈനിക പോസ്റ്റ് പൂർണ്ണമായും പിടിച്ചെടുക്കുകയും ചെയ്തു.

2300 സൈനികർക്ക് തുല്യം 164 യന്ത്രങ്ങള്‍!
ആക്രമണങ്ങള്‍ക്ക് പുറമെ ലോജിസ്റ്റിക്സ് മേഖലയിലും ഈ റോബട്ടുകള്‍ നിർണായക പങ്കുവഹിക്കുന്നുണ്ട്. യുദ്ധമുഖത്തുള്ള സൈനികർക്ക് ആഹാരവും ആയുധങ്ങളും എത്തിക്കാനും പരിക്കേറ്റവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ഇവ ഉപയോഗിക്കുന്നു.

റഷ്യയുടെ ശക്തമായ ജിപിഎസ് ജാമിങ് (GPS Jamming), ഇലക്‌ട്രോണിക് യുദ്ധമുറകള്‍ എന്നിവയെ പ്രതിരോധിക്കാൻ മാന്വല്‍ റൂട്ടുകളും ഡ്രോണ്‍ ദൃശ്യങ്ങളും ഉപയോഗിച്ചാണ് യുക്രെയ്ൻ പ്രോഗ്രാമർമാർ ഇവയെ നിയന്ത്രിക്കുന്നത്. കണക്കുകള്‍ പ്രകാരം വെറും 164 റോബോട്ട് ദൗത്യങ്ങളിലൂടെ യുക്രെയ്ൻ നേടിയ വിജയം മനുഷ്യരെ ഉപയോഗിച്ച്‌ നേടണമെങ്കില്‍ 2,300 സൈനികർ വേണ്ടി വരുമായിരുന്നു എന്നാണ് യുദ്ധവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കൻ ഹ്യൂമനോയിഡ് റോബട്ടുകളുടെ പരീക്ഷണശാലയായി യുക്രെയ്ൻ
വെറും ഡ്രോണുകളില്‍ ഒതുങ്ങുന്നതല്ല യുക്രെയ്നിലെ യന്ത്രയുദ്ധം. ഭാവിയിലെ ഹ്യൂമനോയിഡ് (മനുഷ്യരൂപത്തിലുള്ള) റോബട്ടുകളുടെ പരീക്ഷണശാലയായി യുക്രെയ്ൻ മാറിയെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ കമ്പനിയായ 'ഫൗണ്ടേഷൻ' വികസിപ്പിച്ച 'ഫാന്റം' (Phantom) എന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബട്ടാണ് ഇപ്പോള്‍ യുക്രെയ്നിലെ അതീവ അപകടകരമായ മേഖലകളില്‍ പരീക്ഷിക്കുന്നത്. യുഎസ് ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണ് ഈ നീക്കം.

യുദ്ധമേഖലകളില്‍ നിരീക്ഷണം നടത്തുക, കനത്ത ആയുധങ്ങളും ഉപകരണങ്ങളും കടത്തുക, ലോജിസ്റ്റിക്സ് പിന്തുണ നല്‍കുക എന്നിവയാണ് ഫാന്റത്തിന്റെ പ്രധാന ചുമതലകള്‍. യുഎസ് ഗവണ്‍മെന്റിന്റെ പിന്തുണയോടെ യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് അതീവ അപകടകരമായ മേഖലകളില്‍ ഈ പരീക്ഷണം നടക്കുന്നത്.

മനുഷ്യൻ ഉപയോഗിക്കുന്ന ഏത് ആയുധവും പ്രയോഗിക്കാൻ ശേഷിയുള്ള രീതിയിലാണ് ഫാന്റം റോബട്ടിനെ രൂപകല്‍പ്പന ചെയ്യുന്നത്. ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള അന്തിമ തീരുമാനം മനുഷ്യന്റെ നിയന്ത്രണത്തില്‍ തന്നെയായിരിക്കുമെങ്കിലും അപകടകരമായ പല ദൗത്യങ്ങളും ഭാവിയില്‍ ഇവ ഏറ്റെടുക്കും.

യുഎസ് ആർമി, നേവി, എയർഫോഴ്സ് എന്നിവയുമായി 24 ദശലക്ഷം ഡോളറിന്റെ ഗവേഷണ കരാറുകള്‍ ഈ കമ്പനിക്കുണ്ട്. യുഎസ് മറൈൻ കോർപ്സിനായി കെട്ടിടങ്ങള്‍ തകർത്ത് ഉള്ളില്‍ കടക്കാൻ സൈനികരെ സഹായിക്കുന്നതിനായി വാതിലുകളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനുള്ള പ്രത്യേക പരിശീലനവും ഫാന്റത്തിന് ഉടൻ നല്‍കും. ചുരുക്കത്തില്‍, സൈനികരെ സഹായിക്കുന്ന നിലയില്‍ നിന്നും മാറി യുദ്ധമുഖത്ത് അവരെ പൂർണ്ണമായി മാറ്റിസ്ഥാപിക്കുന്ന ഒരു യന്ത്രയുഗത്തിനാണ് യുക്രെയ്ൻ മണ്ണ് സാക്ഷ്യം വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam