അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ഭക്തർ സമർപ്പിച്ച കാണിക്കപ്പണം തട്ടിയെടുത്ത കേസില്‍ അവിനാഷ് ശുക്ലയാണ് മുഖ്യപ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘം (SIT).
കേസ് അന്വേഷിക്കുന്ന മൂന്നംഗ എസ്.ഐ.ടി ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് അവിനാഷ് ശുക്ലയെ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്.
ക്ഷേത്രത്തിലെ പണം എണ്ണുന്ന വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന അവിനാഷ് ശുക്ല, മറ്റ് പ്രതികളുടെ സഹായത്തോടെ കഴിഞ്ഞ 40 ദിവസത്തിനിടെ എഴുപതോളം തവണയായി വലിയ തുകകള്‍ ചോർത്തിയെന്നാണ് കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പ്രതികളുടെ മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയത്. പണം എണ്ണുന്ന മുറിയിലെ സിസിടിവി കാമറകളുടെ നിരീക്ഷണ പരിധിയില്‍ വരാത്ത സ്ഥലങ്ങള്‍ മനസ്സിലാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
അവിനാഷ് ശുക്ലയുടെ പക്കല്‍ നിന്ന് 20.39 ലക്ഷം രൂപ, വിദേശ കറൻസി, സ്വർണ്ണ-വെള്ളി ആഭരണങ്ങള്‍, ഒരു ലക്ഷ്വറി വാഹനം (SUV) എന്നിവ പോലീസ് ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. തട്ടിയെടുത്ത പണത്തില്‍ വലിയൊരു പങ്ക് കുടുംബാംഗങ്ങളുടെ വിവാഹ ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുമായി ഇയാള്‍ ചിലവഴിച്ചതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അവിനാഷ് ശുക്ലയെക്കൂടാതെ അനുതപ് മിശ്ര, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ തുടങ്ങി മറ്റ് ഏഴുപേരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാൻ എസ്.ഐ.ടിക്ക് ഉത്തർപ്രദേശ് സർക്കാർ 15 ദിവസത്തെ സമയം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.

