അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തകർന്നടിഞ്ഞ് ഭരണ കക്ഷികള്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്.
മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണ കക്ഷിയായ എല്‍ഡിഎഫും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും തകർന്നടിയുന്ന കാഴ്ചയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും പരാജയ ഭീഷണിയിലാണ്.
കേരളത്തില്‍ ഇടതു കോട്ടകള്‍ പോലും തകർന്നടിഞ്ഞിരിക്കുകയാണ്. പിണറായിയുടെ ധർമ്മടത്തുപോലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50,000ത്തിനു മുകളില്‍ ഭൂരിപക്ഷവുമായി ജയിച്ചുകയറി പിണറായി ഇത്തവണ തുടക്കത്തിലെ പതറുന്ന കാഴ്ചയാണ് കണ്ടത്. ആറ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴും ലീഡ് പിടിക്കാൻ പിണറായിക്ക് സാധിച്ചിരുന്നില്ല. ഏഴാമത്തെ റൗണ്ടിലാണ് അദ്ദേഹം മുന്നേറ്റം നടത്തിയത്. കൂടാതെ പല മന്ത്രിമാരും പിന്നിലാണ്. പലരും ഇതിനോടകം തോല്‍വി ഭയക്കുന്നുണ്ട്.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎൻഎയുടെ തകർച്ച ഞെട്ടിച്ചിരിക്കുകയാണ്. എക്സിറ്റ് പോളില്‍ വൻ മുന്നേറ്റം പ്രവചിച്ചിരുന്ന എൻഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് 100 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലില്‍ 37, 537 വോട്ടിന് പിന്നിലാണ്. ടിവികെയുടെ വി.എസ്. ബാബുവാണ് ലീഡ് ചെയ്യുന്നത്. കൂടാതെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും അഞ്ചാം റൗണ്ടില്‍ ലീഡ് പിടിക്കുകയായിരുന്നു.
പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും മമത ബാനർജിയേയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് എൻഡിഎ മുന്നേറ്റം നടത്തുന്നത്. നിലവില്‍ 190 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. തൃണമൂല്‍ 98 സീറ്റിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി മമത ബാനർജി തുടക്കത്തില്‍ പരാജയ ഭീതിയിലായിരുന്നു. ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ സ്വന്തം തട്ടകത്തില്‍ വിറപ്പിച്ചത്. തുടക്കത്തില്‍ പിന്നിലായിരുന്ന മമത ബാനർജി ആറാം റൗണ്ടിലാണ് തിരിച്ചുവരവ് നടത്തിയത്. ബംഗാളില്‍ ബിജെപി ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രിയാകുക സുവേന്ദു അധികാരിയാകും. ഭവനാപ്പൂരിന് പുറമെ നന്ദിഗ്രാമിലും ഇദ്ദേഹം മത്സരിക്കുന്നുണ്ട്. നന്ദിഗ്രാമില്‍ നിലവില്‍ സുവേന്ദു മുന്നിലാണ്. സംസ്ഥാനത്ത് ഇടത് കക്ഷികളും കോണ്‍ഗ്രസും അപ്രസക്തരായി. കോണ്‍ഗ്രസിന് നിലവില്‍ ലീഡ് ചെയ്യുന്ന സീറ്റുകളില്ല. ഇടതുകക്ഷികള്‍ രണ്ട് സീറ്റുകളില്‍ ലീഡ് നിലനിർത്തുന്നുണ്ട്.

