സംസ്ഥാന നിയമസഭയില്‍ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തില്‍ എക്‌സൈസ് നയത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചിട്ടുണ്ടെന്നും, വകുപ്പിന്റെ മാറ്റത്തെക്കുറിച്ച് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.
തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ലഹരി, മയക്കുമരുന്ന് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് ചില പരിമിതികളുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ വകുപ്പില്‍ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വെല്ലുവിളിയെ നേരിടാൻ ബോധവല്‍ക്കരണ പ്രവർത്തനങ്ങളും പുനരധിവാസ പദ്ധതികളും പ്രധാനമാണ്.
ഉദ്യോഗസ്ഥർക്കാവശ്യമായ കൂടുതല്‍ വാഹനങ്ങള്‍, ടെസ്റ്റ് കിറ്റുകള്‍, രക്തസാമ്പിള്‍ പരിശോധനാ സംവിധാനങ്ങള്‍ എന്നിവ ആവശ്യമുണ്ട്. ഇന്റലിജൻസ് ട്രാക്കിങ്, ഡിജിറ്റല്‍ നിരീക്ഷണം, തൊണ്ടിമുതല്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയോടുകൂടിയ മാതൃക എക്‌സൈസ് ഓഫീസുകള്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യകതയാണ് ബോധവല്‍ക്കരണം വിമുക്തി മിഷനിലൂടെ വിപുലീകരിക്കണം. ഇതിനായി ജനകീയ സമിതികളിലൂടെ വാർഡ് തലത്തില്‍ വരെ പ്രചരണം സംഘടിപ്പിക്കണം. സമുദ്രാതിർത്തിയുള്ളതും തുറമുഖ സംസ്ഥാനവുമായ കേരളം 2031 ഓടെ അന്താരാഷ്ട്ര തലത്തിലുള്ള ലഹരിയുടെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരും തലമുറയെ സംരക്ഷിക്കുകയും സമൂഹത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്ന രീതിയിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തണ്ടത്. വകുപ്പില്‍ അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും എക്‌സൈസ് കേസുകളിലെ നിയമനടപടികളില്‍ വേഗത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിലവില്‍ രജിസ്റ്റർ ചെയ്യുന്ന കേസുകളില്‍ 98 ശതമാനത്തിലും ശിക്ഷ ലഭിക്കുന്നുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെയും സ്‌കൂള്‍ പ്രവേശനത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. വൻകിട ലഹരി വിതരണക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഊർജിതമാക്കും. നൂറ് ദിവസത്തിനുള്ളില്‍ എക്‌സൈസ് വകുപ്പിന്റെ ഇടപെടല്‍ സമൂഹത്തിന് വ്യക്തമായി ബോധ്യമാകുന്ന തരത്തിലുള്ള ശക്തമായ പ്രവർത്തനങ്ങള്‍ ആരംഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. യോഗത്തില്‍ എക്‌സൈസ് കമ്മീഷണർ ജെ കിഷോർ കുമാർ സ്വാഗതം ആശംസിച്ചു.

