വയനാട്: മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം.
ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചുവെന്നും അപകടവുമായി ബന്ധപ്പെട്ട സാങ്കേതിക വസ്തുതകള്‍ മറച്ചുവെച്ചെന്നുമാണ് മുഖപത്രത്തിലൂടെയുള്ള പ്രധാന വിമർശനം.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിർമാണ സ്ഥലത്തെ മീനാക്ഷി പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ ഇതിനോടകം മൂന്ന് മരണങ്ങള്‍ സ്ഥിരീകരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞുവീണതാണ് വലിയ അപകടത്തിന് കാരണമായത്.
ദുരന്തത്തില്‍ പ്രതികരിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ പക്വത കാണിക്കണമെന്നും, പരസ്പരം കുറ്റപ്പെടുത്താതെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ വീഴ്ചകളെയും നിലപാടുകളെയും ചോദ്യം ചെയ്ത് പാർട്ടി മുഖപത്രവും രംഗത്തെത്തിയിരിക്കുന്നത്. അപകടത്തെ തുടർന്ന് നിലവില്‍ തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

