ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബെംഗളൂരുവിലെ ലോക് ഭവനിലെ ഗ്ലാസ് ഹൗസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈകിട്ട് 4.05-ഓടെയായിരുന്നു സത്യപ്രതിജ്ഞ. ആത്മീയ گروവായ ഗംഗാധര അജ്ജയുടെ നാമത്തിലാണ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ഇവർക്കൊപ്പം 12 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ വിദ്യാർത്ഥികള്‍ക്കായി വലിയൊരു പ്രഖ്യാപനവും ഡി.കെ. ശിവകുമാർ നടത്തി. സംസ്ഥാനത്തെ പോസ്റ്റ് ഗ്രാജ്വേഷൻ (പി.ജി) വരെയുള്ള മുഴുവൻ വിദ്യാർത്ഥികള്‍ക്കും ഇനി മുതല്‍ സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും വിധാന സൗധയിലെത്തി. വിധാന സൗധയില്‍ ആദ്യമായി എത്തിയ മുഖ്യമന്ത്രി കെമ്പഗൗഡയുടെ പ്രതിമയില്‍ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു. ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആശംസകള്‍ നേർന്നു.

