കണ്ണൂർ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂർ എംഎല്‍എ വി. കുഞ്ഞികൃഷ്ണൻ വിജയിച്ചത് യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ഡീല്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തില്‍ പിശകുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ‍്യക്തമാക്കി.
ജില്ലാ കമ്മിറ്റി നടത്തിയ സ്വയം വിമർശനമാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതെന്നും ഇടത് സ്ഥാനാർഥിക്കെതിരേ കുഞ്ഞികൃഷ്ണൻ നുണ പ്രചാരണം നടത്തിയെന്നും പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞെന്നും അത് കുഞ്ഞികൃഷ്ണന് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു.
മാധ‍്യമങ്ങള്‍ക്ക് ആന്തരിക വിവരങ്ങള്‍ ചോർത്തി നല്‍കിയ വർഗവഞ്ചകനാണ് കുഞ്ഞികൃഷ്ണനെന്നും വ‍്യാജ പ്രചാരണങ്ങള്‍ക്ക് കുഞ്ഞികൃഷ്ണനെകൊണ്ട് കോടതിയില്‍ മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കെ.കെ. രാഗേഷ് വിമർശനവുമായി രംഗത്തെത്തിയത്.
ധനരാജിന്‍റെ പേരില്‍ ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് അസത‍്യമാണെന്നും ഫണ്ടില്‍ നിന്നും ഒരു രൂപ പോലും വെട്ടിച്ചിട്ടില്ലെന്നും രക്തസാക്ഷി ഫണ്ട് മോഷ്ഠിക്കുന്ന ആളായി മധുസൂദനനെ കുഞ്ഞികൃഷ്ണൻ ചിത്രീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനരാജിന്‍റെ പേര് ഇനി കുഞ്ഞികൃഷ്ണൻ ഉച്ചരിക്കരുതെന്നും രാഗേഷ് പറഞ്ഞു.

