ന്യൂഡല്‍ഹി: ഡല്‍ഹി ഒഖ്‌ലയിലെ താമസസ്ഥലത്തുനിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി വിദ്യാർത്ഥിനി അഫിയ അയ്യൂബിനെ (22) ഒടുവില്‍ സുരക്ഷിതമായി കണ്ടെത്തി.
ഡല്‍ഹി പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവില്‍ ഒഖ്‌ലയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ നിലവില്‍ ജാമിയ നഗർ പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ അഫിയ, ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം.എ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:30 ഓടെ താമസസ്ഥലത്തിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്നു വാങ്ങാനായി പുറത്തുപോയ അഫിയയെ പിന്നീട് കാണാതാവുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ മുറിയില്‍ തന്നെ വെച്ചായിരുന്നു പെണ്‍കുട്ടി പുറത്തേക്ക് പോയത്.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അഫിയ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന സഹപാഠികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഫിയയെ കണ്ടെത്താനായത്. പെണ്‍കുട്ടി സുരക്ഷിതയാണെന്ന വിവരം ഡല്‍ഹി പോലീസ് കേരളത്തിലുള്ള ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഫോണ്‍ എടുക്കാതെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതിന്റെ കാരണം വ്യക്തമാവാൻ പോലീസ് വിദ്യാർത്ഥിനിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

