തൃശൂർ: കോഴിക്കോടിന് പിന്നാലെ തൃശൂർ ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത് .
നാല് വയസ്സുള്ള പെണ്‍കുട്ടിക്കും ഏഴ് വയസ്സുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരേയും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ഈ കുട്ടികള്‍ തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെനിന്നും മടങ്ങിയെത്തിയ ശേഷമാണ് ഇവർക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം ഷിഗെല്ല തന്നെയെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടക്കാഞ്ചേരി മംഗലം പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും ഊർജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും, രോഗം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് അധികൃതരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങള്‍:
രോഗലക്ഷണങ്ങള്‍ കാണുന്നവർ എത്രയും വേഗം ചികിത്സ തേടുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുകയും വേണം.
കുട്ടികളുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടിട്ടുള്ളവർ കർശനമായ ജാഗ്രത പാലിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യേണ്ടതാണ്.

