ആലപ്പുഴ: ഉസ്ബക്കിസ്ഥാനിലെ ബുഖാറയില്‍ മലയാളി മെഡിക്കല്‍ വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹപാഠിക്കെതിരെ കേരള പൊലീസും കേസെടുത്തു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് സംസ്ഥാനത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ ബസന്ത് (21), ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ പ്രതി ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍ വെച്ചാണ് സാവരിയ മരണപ്പെടുന്നത്.
സംഭവത്തെ തുടർന്ന് ഉസ്ബക്കിസ്ഥാൻ പൊലീസ് പ്രതിയായ സദറുല്‍ അനമിനെ അവിടെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ടുണ്ട്. വിദേശത്തുവെച്ചാണ് കുറ്റകൃത്യം നടന്നതെങ്കിലും, പ്രതിയും ഇരയും കേരളീയരായതിനാലും കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് നിലവില്‍ കേരള പൊലീസും കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ച് തുടർനടപടികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

