മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ നായികയായി അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രത്തില്‍ തനിക്കുവേണ്ടി ഡബ്ബ് ചെയ്ത ആളിന്റെ പേര് തുറന്നുപറഞ്ഞ വിസ്മയയെ അഭിനന്ദിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്.
ഒരു മാധ്യമത്തില്‍ ഇതുസംബന്ധിച്ച് വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ സന്തോഷം പങ്കുവെച്ചത്. "ആദ്യമായിട്ടാണ് ഒരു ആർട്ടിസ്റ്റ് ശബ്ദം നല്‍കിയ ആളിന്റെ പേര് അഭിമുഖത്തില്‍ തുറന്നുപറയുന്നത്. നന്ദി വിസ്മയ. വെല്‍ഡണ്‍" എന്നാണ് ഭാഗ്യലക്ഷ്മി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.
തനിക്ക് മലയാള ഭാഷ അത്രത്തോളം വഴങ്ങില്ലാത്തതിനാല്‍ അരങ്ങേറ്റ ചിത്രമായ 'തുടക്കത്തില്‍' തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് സുഹൃത്തായ ആദിത്യ ലക്ഷ്മി ആണെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ വ്യക്തമാക്കിയിരുന്നു. സിനിമാലോകത്ത് ഡബ്ബ് ചെയ്യുന്നവരുടെ പേര് പൊതുവെ മറച്ചുവെക്കാറുള്ള സാഹചര്യത്തില്‍, വിസ്മയയുടെ ഈ തുറന്നുപറച്ചില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
2018 എന്ന വലിയ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. മകളുടെ അരങ്ങേറ്റ ചിത്രത്തില്‍ മോഹൻലാലും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്നത് സിനിമയുടെ പ്രത്യേകതയാണ്. ഇതിനകം സെൻസറിങ് നടപടികള്‍ പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റും (139.35 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രം വരുന്ന ആഗസ്റ്റ് 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബർ 17-ന് കുട്ടിക്കാനത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഒരു കൊച്ചു കുടുംബ ചിത്രമാണെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിങ് വേളയില്‍ വ്യക്തമാക്കിയത്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലൂടെ മുഖ്യധാരാ സിനിമയില്‍ കൂടുതല്‍ സജീവമാകാനൊരുങ്ങുകയാണ്.
