ആർപ്പുവിളികളും ആഘോഷങ്ങളുമായി വിജയ് നായകനായെത്തിയ 'ജനനായകന്' തിയറ്ററുകളില്‍ ആരാധകരുടെ വമ്പൻ സ്വീകരണം.
പതിവ് വിജയ് സിനിമകളുടെ ടൈറ്റില്‍ കാർഡുകളില്‍ നിന്ന് വ്യത്യസ്തമായി 'ആദരണീയനായ തമിഴ്നാട് മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ്' എന്ന് വെള്ളിത്തിരയില്‍ തെളിഞ്ഞതും, ഒപ്പം വിജയ്‌യുടെ ഔദ്യോഗിക വേഷത്തിലുള്ള ചിത്രം വന്നതും തിയറ്ററുകളെ ഇളക്കിമറിച്ചു. വിജയ്‌യുടെ അവസാന സിനിമ എന്ന വിശേഷണവുമായെത്തിയ ചിത്രത്തിന് ഏറെ വൈകാരികമായ സ്വീകരണമാണ് പ്രേക്ഷകർ ഒരുക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമില്‍ 'വണ്‍ ലാസ്റ്റ് ടൈം' എന്ന ഹാഷ്ടാഗും ഇതിനോടകം ട്രെൻഡിങ്ങായിക്കഴിഞ്ഞു.
'ജനനായകൻ' അതിഗംഭീരമായ അനുഭവമാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. രോമാഞ്ചം ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇന്റർവെല്‍ പഞ്ച്. ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി വൈകാരികമായ അടുപ്പമാണെന്നും, പ്രത്യേകിച്ച് വിജയ്‌യുടെയും മമിത ബൈജുവിന്റെയും രംഗങ്ങള്‍ ഗംഭീരമാണെന്നും ആരാധകർ പറയുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. രാഷ്ട്രീയപരമായ തിരക്കുകള്‍ക്കിടയിലും ഡ്യൂപ്പുകളെ ഉപയോഗിക്കാതെ ചിത്രീകരണം പൂർത്തിയാക്കിയ വിജയിയുടെ സമർപ്പണവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ജനുവരി 9-ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം, സെൻസർ ബോർഡിന്റെ ഇടപെടലുകളെ തുടർന്ന് വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്. ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന നിർദ്ദേശങ്ങള്‍ പാലിച്ചിട്ടും സർട്ടിഫിക്കറ്റ് വൈകിയതും, ചിത്രത്തില്‍ രാഷ്ട്രീയ പ്രമോഷനുകള്‍ ഉണ്ടെന്നാരോപണവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടയില്‍ സിനിമയുടെ എച്ച്‌ഡി പതിപ്പ് ചോർന്നതും തിരിച്ചടിയായി. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കെല്ലാം വിരാമമിട്ടാണ് ഇപ്പോള്‍ ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്.
റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ് കലക്ഷനായി ചിത്രം 20 കോടിയിലധികം നേടിയിരുന്നു. തമിഴ്നാട്ടില്‍നിന്ന് 7.90 കോടിയും കർണാടകയില്‍നിന്ന് 6.03 കോടിയും കേരളത്തില്‍നിന്ന് 1.91 കോടി രൂപയുമാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ പേരില്‍ വെങ്കട്ട് കെ നാരായണ നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
