വലിയ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' തിയറ്ററുകളിലെത്തി.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി ഇനി സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടിലുള്ള വിജയിയുടെ അവസാന ചിത്രം എന്ന പ്രത്യേകതയുള്ളതുകൊണ്ട് തന്നെ ആരാധകരെല്ലാം വലിയ ആവേശത്തോടെയാണ് ആദ്യ ദിവസം തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം തമിഴ്‌നാട്ടിലുടനീളം വൻ ആഘോഷങ്ങളോടെയാണ് ആരാധകർ വരവേറ്റത്.
സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കഥയും ലോജിക്കും നോക്കാതെ ആഘോഷിച്ച് കണ്ട് മടങ്ങാവുന്ന ചിത്രമാണ് ജനനായകനെന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരില്‍ ചിലർ അഭിപ്രായപ്പെടുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്ക് സിനിമയായ 'ഭഗവന്ത് കേസരി'യുടെ റീമേക്ക് ആയാണ് ഒരുക്കിയിരിക്കുന്നത്. അന്യഭാഷ നടന്മാരില്‍ വിജയിയോളം കേരളത്തില്‍ ക്രൗഡ് പുള്ളറായ മറ്റൊരു നടനില്ലെന്നും, ഒരു സിനിമ അവസാനിക്കുമെങ്കിലും ഒരു യുഗം അവസാനിക്കില്ലെന്നും ആരാധകർ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നു. ലീക്കുകളും വിവാദങ്ങളും നെഗറ്റീവ് ക്യാമ്പൈനുകളും കഴിഞ്ഞും വിജയ് എന്ന ബ്രാൻഡിന്റെ തിയേറ്റർ വിസ്ഫോടനമാണ് തിയേറ്ററുകളില്‍ കാണാൻ സാധിക്കുന്നത്.
അതേസമയം, പ്രണയ അഭ്യൂഹങ്ങള്‍ക്കിടയില്‍ വിജയിയുടെ അവസാന സിനിമ കാണാൻ നടി തൃഷയും അമ്മയും തിയേറ്ററില്‍ എത്തിയതിന്റെ വീഡിയോകളും വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. ചെന്നൈയിലെ രോഹിണി സില്‍വർ സ്ക്രീൻസ് തിയേറ്ററിലാണ് തൃഷ സിനിമ കാണാൻ എത്തിയത്. ബ്ലൂ ജീൻസും വെളുത്ത നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച് സിംപിള്‍ ലുക്കിലാണ് നടി എത്തിയത്. ചുറ്റും മാധ്യമങ്ങള്‍ വളഞ്ഞുവെങ്കിലും പ്രതികരിക്കാൻ നില്‍ക്കാതെ ഒരു ചിരി സമ്മാനിച്ച് താരം മടങ്ങുകയാണ് ചെയ്തത്. അടുത്തിടെയായി വിജയിയുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം തൃഷയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും അജിത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തപ്പോഴും തൃഷ ഒപ്പമുണ്ടായിരുന്നു.
ജനനായകൻ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതില്‍ ദുഖമുണ്ടെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ പ്രതികരിച്ചു. ചിത്രം നന്നായി ആസ്വദിച്ചുവെന്നും അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയശേഷം നാടിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ് വിജയ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എന്തായാലും തിയേറ്ററുകളില്‍ വൻ ജനപ്രവാഹവും ആരാധകക്കടലുമാണ് 'ജനനായകൻ' സൃഷ്ടിക്കുന്നത്.
