നടി അനുപമ പരമേശ്വരനും നടൻ ധ്രുവ് വിക്രമുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളും ബ്രേക്കപ്പ് വാർത്തകളും വലിയ തോതില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ധ്രുവുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കുശേഷം അനുപമ പങ്കുവെച്ച ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഈ ചർച്ചകള്‍ക്ക് ആധാരം. പ്രണയത്തിലായിരുന്നയാള്‍ തന്നെ നിരന്തരം നിയന്ത്രിച്ചിരുന്നെന്നും, താനെന്ത് പോസ്റ്റ് ചെയ്യണമെന്ന് പോലും അവർ തീരുമാനിച്ചിരുന്നെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള അനുപമയുടെ പോസ്റ്റുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടർന്ന് ധ്രുവ് വിക്രമിനെതിരെ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള നിരവധി സ്റ്റോറികളും നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയുണ്ടായി. എന്നാല്‍ ഈ സംഭവവികാസങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ട് അനുപമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ പുതിയ ചർച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. താൻ കടന്നുവന്ന പാതയിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും, സമൂഹം തന്റെ ജീവിതം കണ്ടാല്‍ കാര്യങ്ങള്‍ തീർച്ചയായും മനസ്സിലാക്കുമെന്നും താരം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശക്തമായ മറുപടിയാണ് അനുപമ നല്‍കിയത്. അത് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടാണെന്നും, അതില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് താൻ മാത്രമാണ് തീരുമാനിക്കുന്നതെന്നും നടി വ്യക്തമാക്കി. ഒരു സ്ത്രീയുണ്ടായ മാറ്റത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, താൻ ചെയ്ത കാര്യങ്ങളില്‍ യാതൊരു കുറ്റബോധവുമില്ലെന്നും താരം അഭിമാനത്തോടെ പറഞ്ഞു.
"നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്തറിയാം? എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം?" എന്ന് ചോദിച്ചുകൊണ്ട് തനിക്കെതിരെയുള്ള വിമർശനങ്ങളെ അനുപമ തള്ളിക്കളഞ്ഞു. തന്റെ പുതിയ തെലുങ്ക് ചിത്രമായ 'ക്രേസി കല്യാണം' എന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിനിടയിലാണ് നടി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഈ രീതിയില്‍ മറുപടി നല്‍കിയത്.
