അർബുദബാധിതയായ രേണു സുധിയും, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ കിച്ചുവും തമ്മിലുണ്ടായ തർക്കങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.
തന്നെ കാണാൻ കിച്ചു എത്തിയില്ലെന്ന രേണുവിന്റെ പരസ്യമായ സങ്കടപ്രകടനവും, അതിന് മറുപടിയുമായി കിച്ചു രംഗത്തെത്തിയതുമെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഐസിയുവില്‍ ചികിത്സയിലായിരുന്ന രേണുവിനെ കാണാൻ കിച്ചു എത്താത്തതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടാണ് കിച്ചു സ്വീകരിച്ചത്.
ഈ വിഷയത്തില്‍ 'ഹെലൻ ഓഫ് സ്പാർട്ട' നടത്തിയ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. രേണു സുധി നടത്തുന്ന സബ്സ്ക്രിപ്ഷൻ അധിഷ്ഠിത കണ്ടന്റുകളെയും, അത് കുടുംബജീവിതത്തെ ബാധിക്കുന്നതിനെയും ഹെലൻ വിമർശിച്ചു. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ചർച്ചയാക്കുന്നത് രോഗിക്ക് സമാധാനം നല്‍കില്ലെന്നും, ഫോണ്‍ മാറ്റി വെച്ച് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഹെലൻ ഉപദേശിച്ചത്. എന്നാല്‍, ഹെലന്റെ ഈ ഉപദേശത്തിനെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നു വന്നത്. മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് സ്വയം നന്നാവണമെന്നായിരുന്നു ഹെലന്റെ വീഡിയോയ്ക്ക് താഴെ വന്ന പ്രധാന കമന്റുകള്‍.
വിവാദങ്ങള്‍ക്കിടെ, രേണു സുധിയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ദീപ പി വാസുദേവൻ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടി. കാൻസർ പോലുള്ള മാരക രോഗത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ഏറ്റവും അത്യാവശ്യം മാനസിക ശാന്തതയും കുടുംബത്തിന്റെ പിന്തുണയുമാണെന്ന് ദീപ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് ചർച്ചകളും തർക്കങ്ങളും രോഗിയുടെ മാനസികാരോഗ്യത്തെയും ജീവിതനിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നല്‍കി. ഒരു മെഡിക്കല്‍ കാഴ്ചപ്പാടില്‍ കാര്യങ്ങളെ സമീപിക്കണമെന്നും, രോഗിയുടെ ക്ഷേമം മുൻനിർത്തി ഇത്തരം തർക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ദീപ കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
അതേസമയം, ചികിത്സയില്‍ കഴിയുമ്പോഴും രേണു സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനെതിരെ വലിയൊരു വിഭാഗം വിമർശനങ്ങളുമായി രംഗത്തുണ്ട്. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് രേണുവിന്റെ മാനസികാരോഗ്യത്തെ വഷളാക്കുന്നുണ്ടെന്നും, രോഗം ഭേദമാകുന്നത് വരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്നും പലരും അഭിപ്രായപ്പെടുന്നു.
ചികിത്സയിലിരിക്കുമ്പോഴും മേക്കപ്പും വീഡിയോകളുമായി എത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. കുടുംബപ്രശ്നങ്ങളും സോഷ്യല്‍ മീഡിയയിലെ തർക്കങ്ങളും ഒരു രോഗിയുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഈ സംഭവങ്ങള്‍.
