നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗവുമായി നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
കവേരി നദീജല തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം.
ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന്റെ അശ്ലീല പരാമർശത്തില്‍ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ. ഉദയനിധിയുടെ പരാമർശം തികച്ചും ക്രൂരവും വിലകുറഞ്ഞതുമാണെന്നും, ഉദയനിധി തൃഷയോട് ഉപാധികളില്ലാതെ പരസ്യമായി മാപ്പ് പറയണമെന്നും ഖുഷ്ബു ആവശ്യപ്പെട്ടു.
ഖുഷ്ബുവിന്റെ കുറിപ്പ് ഇങ്ങനെ:
''ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഞാൻ കേട്ടു. അത് ക്രൂരവും വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമായിരുന്നു; താൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണത്. ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും എന്നെങ്കിലും ഒരു സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവമേ നമ്മെ രക്ഷിക്കൂ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അധഃപതിപ്പിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, തങ്ങളുടെ അന്ധരായ അനുയായികളുടെ കയ്യടിയും വിസിലടിയും ചിരിയും കണ്ടു രസിക്കുന്നവരില്‍ നിന്ന് വേറെന്താണ് പ്രതീക്ഷിക്കേണ്ടത്? എന്നേക്കാള്‍ നന്നായി ഇക്കാര്യം വേറെ ആർക്കാണ് അറിയുക?
ഇത്തരം ഭാഷകളെ സ്വാഭാവികവല്‍ക്കരിക്കുന്നവർ ഒരു കാര്യം ഓർക്കണം; സ്ത്രീകളുടെ ആത്മാഭിമാനം രാഷ്ട്രീയത്തിന്റെ ഇരയായാല്‍, നിങ്ങളുടെ സ്വന്തം കുടുംബം ഉള്‍പ്പെടെയുള്ള ഒരു കുടുംബവും ഇതില്‍ നിന്ന് ഒഴിവാകില്ല. രാഷ്ട്രീയ വ്യത്യാസങ്ങള്‍ എന്തുതന്നെയായാലും, പൊതുചർച്ചകള്‍ക്ക് അതിർവരമ്പുകള്‍ ഉണ്ടായിരിക്കണം. സ്ത്രീകള്‍ ആദരിക്കപ്പെടേണ്ടവരാണ്, അല്ലാതെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ള കരുക്കളല്ല.
നിങ്ങളുടെ രാഷ്ട്രീയ എതിരാളിയുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃത്വത്തോടും ഒപ്പമെത്താൻ കഴിയില്ലെന്ന് മനസ്സിലാകുമ്പോള്‍, വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലതയും ഏറ്റവും എളുപ്പമുള്ള വഴിത്താരയായി മാറുന്നു. ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ പിതാവ് എം. കെ. സ്റ്റാലിനും വർഷങ്ങളായി ഇത്തരം നിരവധി വിവാദങ്ങള്‍ നേരിട്ടിട്ടുണ്ട്, എന്നാല്‍ അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്.
ഒരു പൊതുവേദിയില്‍ വച്ച് തൃഷയെ അപമാനിച്ചതിന് പ്രതിപക്ഷ നേതാവ് അവരോട് നിബന്ധനകളില്ലാതെ പരസ്യമായി മാപ്പ് പറയേണ്ടതുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഏറ്റുപറയാനും മാപ്പ് ചോദിക്കാനുമുള്ള ധൈര്യവും മാന്യതയും അദ്ദേഹത്തിനുണ്ടോ എന്ന് നമുക്ക് കാണാം എന്നായിരുന്നു ഖുഷ്ബുവിന്റെ കുറിപ്പ്.
