വിജയ് യുടെ മകൻ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ആക്ഷൻ എന്റർടൈനർ സിനിമ ഒക്ടോബർ 2-ന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു.
സന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് ചടങ്ങ് ചെന്നൈ ശ്രീ സായ്റാം എഞ്ചിനീയറിങ് കോളേജില്‍ വെച്ച് അതിഗംഭീരമായി നടന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് സിനിമകളുടെ ലോഞ്ച് പോലെ തന്നെ അത്യാഢംബരപൂർവമാണ് ചടങ്ങ് സംഘടിപ്പിച്ചത്. നടൻ സൂരി ഉള്‍പ്പെടെയുള്ള പ്രമുഖർ ചടങ്ങില്‍ സഞ്ജയിക്ക് പിന്തുണയുമായെത്തിയിരുന്നു.
ചടങ്ങില്‍ സംസാരിക്കവെ കുടുംബം നല്‍കുന്ന പിന്തുണയെക്കുറിച്ച് ജേസണ്‍ സഞ്ജയ് വാചാലനായി. അമ്മയ്ക്കും സഹോദരി ദിവ്യയ്ക്കും നന്ദി അറിയിച്ച സഞ്ജയ്, തന്റെ അപ്പ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്ന് പ്രത്യേകം പരാമർശിച്ചപ്പോള്‍ സദസില്‍ വലിയ ആരവമാണ് ഉയർന്നത്. നീട്ടിവലിച്ചുള്ള പ്രസംഗങ്ങള്‍ ഒഴിവാക്കിയെങ്കിലും, സഞ്ജയിന്റെ വാക്കുകളും പ്രകടനവും ആരാധകരുടെ മനം കവർന്നു. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
എന്നാല്‍ പ്രസംഗത്തിന് പിന്നാലെ സഞ്ജയ്-വിജയ് ബന്ധത്തെക്കുറിച്ചുള്ള ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി. അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖം കറുപ്പിക്കാതെ സ്ട്രെയ്റ്റ് ഫെയ്സോടെ മറുപടി നല്‍കുമെങ്കിലും, ഒരിക്കല്‍ പോലും 'വിജയ്' എന്ന പേര് ഉച്ചരിക്കാൻ സഞ്ജയ് തയ്യാറാകാറില്ല. വിവാദങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നാണ് ചിലരുടെ വിലയിരുത്തല്‍. സംഗീത-വിജയ് വേർപിരിയല്‍ ചർച്ചകള്‍ക്ക് ശേഷം താരം തന്റെ പേരില്‍ നിന്നും 'വിജയ്' എന്നത് നീക്കം ചെയ്തിരുന്നു.
ചടങ്ങിന് മാതാവ് സംഗീത എത്തുമെന്നും അവർക്കായി സീറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്നുമുള്ള തരത്തില്‍ പ്രചരിച്ച വീഡിയോകള്‍ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് അഞ്ച് വർഷമായി സംഗീതയും മകള്‍ ദിവ്യയും വിദേശത്താണ് താമസം. അതേസമയം, സിഗ്മയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജേസണ്‍ സഞ്ജയ് ഇപ്പോള്‍. ഫരിയ അബ്ദുള്ളയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.
