വിസ്മയ മോഹൻലാലിന്റെ വിഷയത്തില്‍ താൻ ഇടപെട്ട് സംസാരിക്കാനുള്ള കാരണം വ്യക്തമാക്കി സംവിധായകനും നടനുമായ മേജർ രവി രംഗത്ത്.
"നിങ്ങളാരാണ് മോഹൻലാലിന്റെ മകള്‍ക്ക് വേണ്ടി വാദിക്കാൻ" എന്ന ചോദ്യം പലയിടത്തുനിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, എന്നാല്‍ വിസ്മയ ജനിക്കുന്ന സമയം മുതല്‍ മോഹൻലാലിന്റെ കുടുംബവുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരാള്‍ക്ക് പ്രശ്നം വരുമ്പോള്‍ അത് എന്തുകൊണ്ടാണുണ്ടായതെന്നും ആ കുട്ടിയുടെ സ്വഭാവം എന്താണെന്നും തനിക്കറിയാമെന്നും മേജർ രവി വ്യക്തമാക്കുന്നു.
കുട്ടിയായിരിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും വരുമ്പോള്‍ വഴിയില്‍ ആരെങ്കിലും തെരുവ് പട്ടിയെ കല്ലെറിയുന്നത് കണ്ട് മുഴുവൻ ദിവസവും ഇരുന്ന് കരയുന്ന വിസ്മയയെ താൻ കണ്ടിട്ടുണ്ടെന്ന് മേജർ രവി ഓർക്കുന്നു. അത്രയധികം ആ കുടുംബവുമായി താൻ ഇടപെട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് മായയ്ക്ക് വേണ്ടി സംസാരിച്ചതെന്നും, എന്നാല്‍ ആ കുട്ടിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മായയുടെ പ്രതികരണത്തെ താൻ എതിർത്തിട്ടില്ലെന്നും, ആ കുട്ടിക്ക് രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞതാണ് പലയിടത്തും വിവാദമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മായയ്ക്ക് ചിന്തിക്കാനുള്ള കഴിവില്ലേ, എന്തിനാണ് അതിനെ പ്രൊട്ടക്‌ട് ചെയ്യാൻ നില്‍ക്കുന്നത് എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് താൻ ആ കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പെട്ടെന്ന് മനസ്സ് അലിയുന്ന സ്വഭാവക്കാരിയാണ് വിസ്മയ. ഒരു കുട്ടിയെ അടിക്കുന്നത് കണ്ടതിലുള്ള വികാരമാണ് മായ എഴുതിയത് അല്ലാതെ അതില്‍ ആർക്കെങ്കിലും പിന്തുണ നല്‍കിയല്ല എഴുതിയതെന്നും, കുട്ടിയെ അടിക്കാൻ പാടില്ലായിരുന്നു എന്നാണ് അവള്‍ പറഞ്ഞതെന്നും മേജർ രവി ചൂണ്ടിക്കാട്ടുന്നു. സുഹൃത്തിന്റെ വീട്ടില്‍ എന്തെങ്കിലും നടക്കുമ്പോള്‍ താൻ ഇടപെടും, അത് തന്റെ കടമയാണ്. മോദിജി ഇതിനകം തന്നെ പരിഹാരം കാണാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെന്നും, തെറ്റുകള്‍ ആർക്കും സംഭവിക്കാം, അത് മനസ്സിലാക്കി പരിഹാരം കാണുന്നതാണ് മനുഷ്യന്റെ സ്വഭാവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ കൈകള്‍ ശുദ്ധമാണെന്ന് മോദിജി പറഞ്ഞിട്ടില്ലെന്നും അന്വേഷണങ്ങള്‍ നടക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും മേജർ രവി വ്യക്തമാക്കി. സുരേഷ് ഗോപിയുടെ മകൻ സംസാരിച്ചതുമായി ബന്ധപ്പെട്ട പാർട്ടിക്കാർ പോലും എതിരാണെന്ന വാദങ്ങളോടൊന്നും തനിക്ക് യോജിപ്പില്ലെന്നും, 'കോക്രോച്ചിനേയും കാക്രോച്ചിനേയും' ഒന്നും താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥി പ്രക്ഷോഭത്തിന് മലയാള സിനിമയില്‍ നിന്നും ആദ്യം പിന്തുണയറിയിച്ച് ശബ്ദമുയർത്തിയ സെലിബ്രിറ്റി കിഡ് വിസ്മയയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
