കൊച്ചി: അംഗൻവാടിയില്‍ മൂന്നര വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി കാശിനാഥ് (20) കുറ്റം സമ്മതിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ആലുവയിലുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അംഗൻവാടി ടീച്ചറുടെ മകനായ പ്രതി സ്ഥിരമായി ഈ അംഗൻവാടിയില്‍ എത്തിയിരുന്നു എന്നതാണ് പോലീസിന്റെ കണ്ടെത്തല്‍. അംഗൻവാടികളില്‍ നിഷ്കർഷിച്ചിട്ടുള്ള ആളുകളെ അല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാൻ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് പ്രതി അവിടെ എത്തിയിരുന്നത്. ലൈംഗികാതിക്രമത്തെ കുറിച്ച് അംഗൻവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നറിയാനായി അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. പ്രാഥമിക വിവരശേഖരണത്തില്‍ തനിക്ക് അറിവില്ലെന്നാണ് ഇവർ പറഞ്ഞിട്ടുള്ളതെങ്കിലും വിശദമായി ചോദ്യം ചെയ്യും. കേസന്വേഷണത്തിന്റെ ഭാഗമായി അങ്കണവാടിയിലെ ഹെല്‍പ്പറുടെ മൊഴിയും രേഖപ്പെടുത്തും.

