അൻസിബ ഹസ്സന്റെ പരാതിയില്‍ ഇനി പ്രതികരിക്കാനില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. . സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ സംഘടനയില്‍ത്തന്നെ തീർക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.രണ്ട് പരാതികളാണ് അൻസിബ നല്‍കിരിക്കുന്നത്.
നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ ആഭ്യന്തര വകുപ്പിനും പോലീസിനും നല്‍കിയ പരാതിയാണ് ഇതില്‍ ആദ്യത്തേത്. ടിനി ടോമിനെതിരെ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നല്‍കിയ പരാതിയാണ് മറ്റൊന്ന്. ലക്ഷ്മിപ്രിയ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്.ഐ അപമാനിച്ചു എന്നാണ് അൻസിബ ആഭ്യന്തര വകുപ്പില്‍ നല്‍കിയ പരാതിയിലുള്ളത്.
ടിനി ടോമിനെതിരായ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയല്ല വേണ്ടതെന്നാണ് അൻസിബ പറഞ്ഞത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള തീയതികളില്‍ നേരിട്ട് അമ്മ ഓഫീസില്‍ എത്തി തെളിവുകള്‍ സഹിതം ഹാജരാകാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. എന്നാല്‍ തന്റെ പരാതി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേള്‍ക്കേണ്ടതെന്നും പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നുമാണ് അൻസിബയുടെ ആവശ്യം. പുതിയ സമിതിയിലേക്ക് രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നീ മൂന്നുപേരുകള്‍ അൻസിബ നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കില്‍ താനുമായി ആലോചിച്ച് തനിക്ക് യോജിക്കുന്ന മറ്റൊരാളെ പകരം നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആവശ്യങ്ങള്‍ അമ്മ സംഘടന അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

