മക്ക: ഹജ്ജ് തീര്‍ഥാടനത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ 16 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഒത്തുചേര്‍ന്നു.
പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകര്‍ അറഫ മൈതാനത്തേക്ക് ഒഴുകിയെത്തി. നമിറ പള്ളിയിലെ അറഫ പ്രഭാഷണത്തോടെയാണ് സംഗമ ചടങ്ങുകള്‍ക്ക് തുടക്കമായത്.
മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അലി ബിന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ ഹുദൈഫി പ്രഭാഷണം നടത്തി. ഹജ്ജ് കര്‍മം ബാഹ്യവും ആന്തരികവുമായ പരിശുദ്ധിയെയും ഉടമ്പടികളുടെ പൂര്‍ത്തീകരണത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.അസ്‌തമയത്തോടെ തീര്‍ഥാടകര്‍ അറഫയോട് വിടപറഞ്ഞ് മുസ്ദലിഫയിലേക്ക് നീങ്ങി. ബുധനാഴ്‌ച നടക്കുന്ന ജംറകളിലെ കല്ലേറ് കര്‍മത്തിനുള്ള കല്ലുകളും ശേഖരിച്ചാവും തീർഥാടകർ മിനായിലേക്ക് മടങ്ങുക. മിനായില്‍ മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്‌ചയാണ് ബലിപെരുന്നാള്‍.

