തിരുവനന്തപുരം: തുടർഭരണമോ ഭരണമാറ്റമോ- ഈ ചോദ്യത്തിന് ഉത്തരംനല്‍കി വ്യാഴാഴ്ച കേരളം വിധിയെഴുതും. ഇളക്കിമറിച്ചുള്ള പ്രചാരണത്തിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്നണികളെങ്കിലും ജനവിധിയെക്കുറിച്ച ആകാംക്ഷയും ഉത്കണ്ഠയും എല്ലാവർക്കുമുണ്ട്.
വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു നിശ്ശബ്ദ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ രാഷ്ട്രീയ ക്യാമ്പുകള്‍.
അടിയൊഴുക്കുകള്‍ തിരിച്ചറിയാനും വഴിമാറ്റാനുമുള്ള പരക്കംപാച്ചിലുകളുടെ ദിനം കൂടിയായിരുന്നു ബുധൻ. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. ബുധനാഴ്ച ഉച്ചയോടെതന്നെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാല്‍, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. നിയമസഭയില്‍ ഒരിക്കല്‍ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.

