ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകൻ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്.
ലയണല്‍ മെസ്സി. ജൂലിയൻ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇക്കുറിയും സ്‌കലോണിയുടെ സംഘത്തിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.
ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി തന്നെയാണ് അർജന്റീനയുടെ നെടുംതൂണ്‍. കഴിഞ്ഞ ലോകകപ്പില്‍ അർജന്റീന കിരീടം നേടുന്നതില്‍ നിർണായകമായിരുന്നു മെസ്സിയുടെ പ്രകടനം. ഫ്രാൻസിനെതിരായ ഫൈനലില്‍ ഇരട്ടഗോളുകള്‍ നേടിയ താരം ഗോള്‍ഡൻ ബോളും സ്വന്തമാക്കിയിരുന്നു. മുന്നേറ്റങ്ങളെ മെസ്സി നയിക്കുമ്പോള്‍ സ്‌ട്രൈക്കർമാരായി യുവതാരം ജൂലിയൻ അല്‍വാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. തിയാഗോ അല്‍മാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്. പൗലോ ഡിബാല ടീമിലില്ല.
ശക്തമായ മധ്യനിരയാണ് അർജന്റീനയുടേത്. കഴിഞ്ഞ ലോകകപ്പില്‍ തിളങ്ങിയ ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡിപോള്‍, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവാനി ലോ സെല്‍സോ എന്നിവരെയെല്ലാം സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതാരം വാലന്റീൻ ബാർകോയും ടീമിലുണ്ട്. അതേസമയം ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റയല്‍ മഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് സ്ക്വാഡില്‍ ഇടംകിട്ടിയില്ല. ക്രിസ്റ്റിയൻ റൊമേറോ, ഗോണ്‍സാലോ മൊണ്‍ടിയേല്‍, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങിയവരാണ് പ്രതിരോധക്കോട്ട കാക്കുന്നത്. എമിലിയാനോ മാർട്ടിനസ് തന്നെയാകും ഗോള്‍വല കാക്കുക. ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ എന്നിവരും ഗോള്‍കീപ്പർമാരായി ടീമിലിടം നേടിയിട്ടുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അള്‍ജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍.
അർജന്റീന ടീം
ഗോള്‍കീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മൊണ്ടിയല്‍, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവല്‍ മൊളീന
മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെല്‍സോ, എസക്വെല്‍ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്
മുന്നേറ്റനിര: ജൂലിയൻ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവല്‍ ലോപസ്

