കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ രണ്ട് പേർ മരിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവില്‍ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയില്‍ വെല്ലുവിളിച്ചു.വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറുമൊരു മണ്‍കൂന മാത്രമാണുള്ളത്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ വീട് ഏകദേശം 10 മുതല്‍ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം നാമാവശേഷമായി.

