തിരുവനന്തപുരം: കാന്തപുരം എ പി അബുബക്കർ മുസ്ലിയാറിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ.
പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല കാന്തപുരം നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുറാൻ പറയുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് തങ്ങള്‍ക്ക് ഒരു യോജിപ്പുമില്ല.
ആ നിലപാടിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.'19-ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടില്‍ പറയുന്നത്. സ്ത്രീകള്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ എല്ലാ കാര്യത്തിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുള്ള പുരോഗമന നിലപാടാണ് യുഡിഎഫിനുള്ളത്. ഇസ്ലാമിക ചരിത്രവും അങ്ങനെയാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യയായിരുന്ന ഖദീജ വലിയൊരു വ്യാപാരിയായിരുന്നു. പ്രവാചകന്റെ മറ്റൊരു ഭാര്യ ഐഷ സർവ സൈന്യാധിപയായി യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു.'ഇസ്‌ലാമിക ചരിത്രത്തില്‍ പറയുന്ന ബില്‍കിസ് രാജ്ഞിയായിരുന്നു. ഖലീഫാ ഉമറിന്റെ രാജസദസില്‍ മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തതെന്ന് ചരിത്രത്തിലുണ്ട്. സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജസദസ്സില്‍ പോലും സ്ത്രീകളുണ്ടായിരുന്നു.' - വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

