തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വി ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാൻ പിണറായി വിജയൻ എത്തിയത് പൊലീസ് അകമ്പടിയില്ലാതെ.
എകെജി സെന്ററിന്റെ കാറില്‍ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എത്തിയതിന് സമാനമായിരുന്നു വരവ്. പൊലീസ് കമാൻഡോകളോ മറ്റ് വാഹനവ്യൂഹങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസമാണ് പിണറായി വിജയൻ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. വിമാനത്താവളത്തില്‍ രണ്ട് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ അകമ്പടി മാത്രം ഉള്‍പ്പെടുത്തിയാണ് ക്ലിഫ് ഹൗസിലേക്ക് എത്തിയത്.
എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു പിണറായിയുടെ യാത്ര. വി ശിവൻകുട്ടി, വി ജോയ്, എഎ റഹീം എന്നിവർ പിണറായിയെ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ എത്തിയിരുന്നു.അതേസമയം, പ്രതിപക്ഷനേതാവ് ആരാകണമെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തീരുമാനമെടുത്തേക്കും. കനത്തപരാജയം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ പദവി പിണറായി വിജയൻ ഏറ്റെടത്തേക്കില്ല എന്ന് അഭ്യൂഹമുണ്ട്.

