ചെന്നൈ: നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആക്ഷേപത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി നല്‍കി ടിവികെ.
പാർട്ടിയുടെ ദേശീയ വക്താവ് പഴ സെല്‍വകുമാറാണ് പരാതി നല്‍കിയത്.
ഉദയനിധിയില്‍ നിന്ന് വിശദീകരണം തേടണമെന്നും പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കമ്മിഷൻ നോട്ടീസ് അയയ്ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഉദയനിധിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയനിധിക്കെതിരെ പൊലീസിലും പരാതിയെത്തിയിട്ടുണ്ട്. ടിവികെ വനിതാ വിഭാഗം നേതാവായ ഭൈരവിയാണ് തഞ്ചാവൂർ പൊലീസില്‍ പരാതി നല്‍കിയത്.ഉദയനിധിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
താൻ തൃഷയെക്കുറിച്ചല്ല പരാമർശം നടത്തിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉദയനിധി സ്റ്റാലിൻ.കാവേരി നദീജല തർക്ക വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയത്. കാവേരി നദീജല തർക്കത്തില്‍ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.
തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു.പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ഉടനെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി തിരുത്തുകയും ചെയ്തു. എന്നാല്‍ ഉദയനിധിയുടെ വാക്കുകള്‍ വിവാദമാവുകയും വിമർശനങ്ങള്‍ക്കിടയാക്കുകയുമായിരുന്നു.

