ദാദാ സാഹേബ് ഫാല്‍ക്കെയുടെ 'രാജാ ഹരിചന്ദ്ര'യുടെ പിറവി മുതല്‍ കൂട്ടിത്തുടങ്ങിയാല്‍ ഇന്ത്യൻ സിനിമയ്‌ക്ക് ഇപ്പോള്‍ 113 വയസ് പ്രായമുണ്ട്.
ഇവിടെ ഒരോ സംസ്ഥാനത്തിനും തനത് സിനിമാ നിർമാണ ശൈലിയുണ്ട്. ആസ്വാദന രീതിയും. ഇവിടെ ഇതിഹാസങ്ങള്‍ പിറന്നിട്ടുണ്ട്, പാൻ ഇന്ത്യൻ - ഗ്ലോബല്‍ സിനിമകളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ജുറാസിക് പാർക്കിലെ ഡിനോസറിനെ കണ്ടിട്ട് ഇന്ത്യൻ സിനിമാപ്രേമി വാ പോളിക്കുന്നു.
"കണ്ട് പഠിക്ക്" എന്ന് നമ്മുടെ സിനിമാക്കാരോട് പറയുന്നു. ഹോളിവുഡിനൊപ്പം ഇന്ത്യൻ സിനിമകളിലെ വിഎഫ്‌എക്സ് ഉയരുന്നില്ല എന്ന് പരിതപിക്കുന്നു. അടുത്തിറങ്ങിയ 'രാമായണ' സിനിമയുടെ ട്രെയ്‌ലർ കണ്ട് ചിലർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് - ഇതെന്താ സീരിയല്‍ ആണോ എന്നാണ്. കാസ്റ്റിങ്ങും പെർഫോമൻസും മാത്രമല്ല അവരെ ചൊടിപ്പിച്ചത് - വിഎഫ്‌എക്സ് കൂടിയാണ്! അതെ, സിനിമാപ്രേമികള്‍ കടുത്ത നിരാശയിലാണ്.

