ചൈന സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ഡോണള്‍ഡ് ട്രംപ് ഇറാനില്‍ വീണ്ടും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഇറാനില്‍ താല്‍കാലികമായി നിർത്തിയിരിക്കുന്ന വ്യോമാക്രമങ്ങള്‍ പുനരാരംഭിക്കാനുള്ള നീക്കത്തിലാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറി കടക്കാൻ ശ്രമിച്ചാല്‍ എപ്പിക് ഫ്യൂറി 2.0 നടപ്പാക്കാൻ ട്രംപ് സൈനിക നിർദേശം നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു.
ഇറാൻ്റെ ഏറ്റവും പുതിയ സമാധാന നിർദേശം താൻ വായിച്ചെന്നും, ആദ്യ വരി തന്നെ ഇഷ്ടമാകാത്തതിനാല്‍ ചുരുട്ടി കളഞ്ഞെന്നും ട്രംപ് പ്രതികരിച്ചിരുന്നു. അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ രാഷ്ട്രീയ വിജയം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ട്രംപ് എന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആണവായുധം കൈവശം വെക്കുന്നതില്‍ നിന്നും ഹോർമുസ് കടലിടുക്ക് തടയുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കാൻ ചൈനയും യുഎസും തമ്മില്‍ ധാരണയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഇറാനെ സമ്മർദത്തിലാക്കുവാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് അറിയിച്ചു.
"യുദ്ധത്തിലേർപ്പെടാൻ 9,500 മൈല്‍ ദൂരം സഞ്ചരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല"; ചൈന സന്ദർശനത്തിന് പിന്നാലെ തായ്‌വാന് ട്രംപിൻ്റെ താക്കീത്കൂടാതെ, മുൻ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ഇറാൻ്റെ ആണവ പദ്ധതി 20 വർഷത്തേയ്ക്ക് നിർത്തിവച്ചാല്‍ മതിയാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇറാൻ്റെ യുറേനിയം സമ്പൂഷ്ടീകരണവും ആണവായുധ നിർമാണവും പൂർണമായും നിർത്തിവയ്ക്കണമെന്നായിരുന്നു ട്രംപിൻ്റെ ആദ്യത്തെ ആവശ്യം. ഇറാനുമായുള്ള ചർച്ചകളില്‍ തൻ്റെ ക്ഷമ നശിച്ചിരിക്കുകയാണെന്നും അതിനാലാണ് പുതിയ നിബന്ധനയെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങള്‍ ഇരു രാജ്യങ്ങളും തളളിയതിനാല്‍ ഇപ്പോഴും പാകിസ്ഥാൻ്റ മധ്യസ്ഥതയില്‍ ചർച്ചകള്‍ തുടരുകയാണ്.

