കണ്ണൂർ: ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത്.
പത്ത് വർഷക്കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി മത്സരിച്ചു എന്നതിനപ്പുറം ജില്ലയിലെ സിപിഐഎമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം കൂടിയായ ധർമടത്തെ വോട്ട് ചോർച്ച പാർട്ടിക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ആദ്യ ആറ് റൗണ്ട് വേട്ടെണ്ണലിലും യുഡിഎഫ് ആണ് മണ്ഡലത്തില്‍ ലീഡ് ഉയർത്തിയത്. ഏഴാം റൗണ്ടില്‍ ആണ് പിണറായി മുന്നിലെത്തിയത്. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്. അതും ചുരുക്കം വോട്ടുകള്‍ക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും രണ്ടാമത്തെ വലിയ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് വിജയിച്ച മണ്ഡലമായിരുന്നു ധർമടമെന്നതും ഓർക്കേണ്ടതാണ്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ കടമ്പൂരില്‍ മാത്രമാണ് യുഡിഎഫിന് ഉറച്ച വോട്ടുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫ് പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നില്‍വന്നതെന്നതും ശ്രദ്ധേയമാണ്. ആദ്യ റൗണ്ടിലെ വോട്ടെണ്ണല്‍ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ പലരും തിരഞ്ഞത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്തൊന്നും ഉയര്‍ന്ന് കേള്‍ക്കാതിരുന്ന വി.പി. അബ്ദുള്‍ റഷീദിന്റെ ലീഡ് പിണറായി വിജയനെ പോലും ആശങ്കയിലാക്കി എന്നത് വാസ്തവമാണ്. ആരാണ് എല്‍ഡിഎഫ് കോട്ടയെ വിറപ്പിച്ച, പാർട്ടിയുടെ ഉറച്ച വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയ ആ യുഡിഎഫ് സ്ഥാനാർഥി?
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി.പി. അബ്ദുള്‍ റഷീദ് അഭിഭാഷകനാണ്. കെപിസിസി അംഗവും യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂടിയായ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ സജീവമാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദനെതിരെ അബ്ദുള്‍ റഷീദ് മത്സരിച്ചിരുന്നു. 70181 വോട്ടുകളാണ് അന്ന് അബ്ദുള്‍ റഷീദ് നേടിയത്. 2016ല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 40,000 വോട്ടുകളായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് തരംഗമടിച്ച 2021ല്‍ ആ ഭൂരിപക്ഷം 22,000 ആയി കുറയ്ക്കാന്‍ റഷീദിന് സാധിച്ചു. ആ തെരഞ്ഞെടുപ്പില്‍ 7.85 % വോട്ടുകള്‍ യുഡിഎഫ് കൂട്ടിയപ്പോള്‍ എല്‍ഡിഎഫിന് കുറഞ്ഞത് 7.84 % വോട്ടുകളാണ്.
ഇത്തവണ തളിപ്പറമ്പില്‍ അബ്ദുല്‍ റഷീദ് സ്ഥാനാർഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സിപിഐഎം വിമതൻ ടി.കെ. ഗോവിന്ദന് സീറ്റുകൊടുക്കണമെന്ന പുതിയ സമവാക്യം യുഡിഎഫില്‍ ഉടലെടുത്തപ്പോള്‍ റഷീദിന് സീറ്റ് നഷ്ടമായി. തളിപ്പറമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അബ്ദുല്‍ റഷീദ് തുടർന്നു ധർമടത്തെ സ്ഥാനാർഥിയാകുകയായിരുന്നു. ധർമടത്ത് തുടക്കം മുതല്‍ ആത്മവിശ്വസത്തോടായായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ലീഡ് പിടിക്കുമെന്ന ആത്മവിശ്വാസം ഇന്നലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ചുവപ്പിന്റെ ധര്‍മടം
2011ലാണ് മണ്ഡലം രൂപീകൃതമായത് മുതല്‍ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ധർമടം. സിപിഎമ്മിന്റെ മുഖവും കരുത്തുറ്റ നേതാവുമായ പിണറായി വിജയന്റെ തട്ടകം എന്നതുകൊണ്ട് തന്നെയാണ് ധര്‍മടത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി വിജയന്റെ വിജയം. 2021ല്‍ ഭൂരിപക്ഷം 50,123 ആയി ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ധര്‍മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശേരി, പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മടം മണ്ഡലം

