കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ കോക്രാച്ച് ജനതാ പാർട്ടിയുടെ സമരത്തിന് ഐതിഹാസിക വിജയം.
സിജെപി പ്രതിനിധികളുമായി കേന്ദ്രം നടത്തിയ നാലാം ഘട്ട ചർച്ചയില്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചതോടെ പാറ്റകള്‍ സമരം പിൻവലിച്ചു. സിജെപി പ്രവർത്തകർക്ക് എതിരെ രാജ്യത്താകെ എടുത്ത എല്ലാ കേസുകളും റദ്ദാക്കാനും, ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ ചർച്ചയില്‍ ധാരണയായി.
ഉന്നതങ്ങളിലേക്ക് കൈകൂപ്പിയും സമരവേദിയില്‍ മുഷ്ടി കൊണ്ട് ഇടിച്ചും അഭിജിത് പ്രഖ്യാപിച്ചു, നമ്മള്‍ വിജയിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിലെ അതികായനായ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കൂറകള്‍ കരുത്തറിയിച്ച ചരിത്ര നിമിഷം. പന്ത്രണ്ട് വർഷത്തിനിടെ ആദ്യമായി ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ഒരു കേന്ദ്ര മന്ത്രിയുടെ രാജി. അപ്പോഴും രക്തസാക്ഷി പരിവേഷത്തിനാണ് ധർമേന്ദ്ര പ്രധാന്റെ ശ്രമം. ജന്തർമന്തറിലെ സാഹചര്യത്തില്‍ നിന്ന് ദേശവിരുദ്ധ ശക്തികള്‍ നേട്ടം കൊയ്യാതിരിക്കാനാണ് തന്റെ രാജിയെന്ന് കത്തില്‍ ധർമേന്ദ്ര പ്രധാൻ പറയുന്നു. രാജ്യം ഐക്യത്തോടെ നിലനില്‍ക്കാനും വിദ്യാർഥികള്‍ നിയമക്കുരുക്കില്‍ അകപ്പെടാതിരിക്കാനും താൻ രാജിവെക്കുന്നു എന്നാണ് പ്രധാന്റെ ഭാഷ്യം. എന്നാല്‍ പാറ്റകള്‍ വിജയിച്ചു, ജനാധിപത്യവും എന്ന് അഭിജിത് ദീപ്കെ പ്രതികരിച്ചു.
സിജെപി പ്രവർത്തകർക്ക് എതിരെ രാജ്യത്തെമ്പാടും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചയില്‍ ധാരണയായി. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. നീറ്റ് അടക്കമുള്ള പരീക്ഷ സമ്പ്രദായത്തില്‍ മാറ്റം വരുത്താനും ചർച്ചയില്‍ ധാരണയായി. ഇതോടെ സിജെപി സമരം പിൻവലിച്ചു. ഗാന്ധിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ വിജയിച്ചു എന്നാണ് സിജെപിയുടെ ഔദ്യോഗിക പ്രതികരണം. ഗാന്ധിയുടെയും അംബേദ്കറിൻ്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളുമായി സിജെപി പ്രവർത്തകർ വിജയാഹ്ളാദം മുഴക്കി.
സ്വപ്നങ്ങള്‍ പാതിയില്‍ മുറിഞ്ഞവരുടെ ഭാവിക്കായുള്ള സമരം; അത് ജയിക്കാതെ പിന്നെ...പൊലീസിന്റെ നിഷ്ഠൂരതയ്ക്കോ പ്രധാനമന്ത്രിയുടെ പാതിരാ വീഡിയോകള്‍ക്കോ മൈ ഫ്രണ്ട്സ് വിളികള്‍ക്കോ യുവജന രോഷം അണയ്ക്കാനായില്ല. ബാരിക്കേഡുകള്‍ക്കോ, ഫുഡ് ഡെലിവറിക്കുള്ള വിലക്കിനോ ,മെട്രോ യാത്രാ വിഘാതങ്ങള്‍ക്കോ സമരത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനായില്ല. 'കൂറകള്‍' എന്ന് സ്വയം വിളിച്ചവരുടെ കരുത്തിന് മുന്നില്‍ 56 ഇഞ്ച് വിറച്ചതാണ്, സമകാലിക ഇന്ത്യയുടെ സമര സൗന്ദര്യം.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചിട്ടും സിജെപി എന്ന് പേര് ഉച്ചരിക്കാതെ വിദ്യാർഥികളുടെ വിജയം എന്നു പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം. ബിജെപി സർക്കാരിനെ നീക്കേണ്ട സമയം അതിക്രമിച്ചെന്നും രാഹുല്‍ പറഞ്ഞു. തന്റെ സഹോദരൻ അടക്കം വിദ്യാർഥികള്‍ക്ക് ഒപ്പം നിന്ന് പോരാടി എന്ന് അവകാശപ്പെട്ടു കൊണ്ടാണ് കേന്ദ്രസർക്കാരിന് എതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചത്.
സിജെപിക്കു മുന്നില്‍ നിലപാട് മയപ്പെടുത്തേണ്ടിവന്നവരില്‍ മുഖ്യധാരാ പാര്ട്ടികളുംയുവാക്കളുടെ സമരം ആക്രമിക്കപ്പെട്ട രാത്രികളില്‍ ജന്തർമന്തറിലേക്ക് ഓടിയെത്തിയ എം.എ. ബേബി അഭിമാന നിമിഷമാണിതെന്ന് പ്രതികരിച്ചു. സമര സ്ഥലത്തെ സ്ഥിരം സാന്നിധ്യമായിരുന്ന ജോണ്‍ ബ്രിട്ടാസ്, വിജയാഹ്ളാദത്തില്‍ പങ്കാളിയായി. 56 ഇഞ്ചിനെ യുവാക്കള്‍ ഇടിച്ച് നിരപ്പാക്കി എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ വിജയം എന്ന് നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്ക് പറഞ്ഞു. ഭയം കുടഞ്ഞെറിഞ്ഞ് ഉയർന്നുവന്ന എല്ലാ പൗരന്മാർക്കും നന്ദി. സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിനും കിട്ടിയ വിജയമെന്നും സോനം പറഞ്ഞു. ഭരണകൂടത്തെ മുട്ടുകുത്തിക്കാം എന്ന് യുവാക്കള്‍ തെളിയിച്ചെന്ന് സമര പോരാളിയായിരുന്ന പ്രകാശ് രാജ് കുറിച്ചു. രാജ്യത്തെ യുവാക്കളുടെ വിജയമെന്ന് ജന്തർമന്തർ സമരത്തില്‍ പങ്കാളിയായ നടി രഞ്ജിനി ഹരിദാസ് പറഞ്ഞു.
പന്ത്രണ്ട് വർഷമായി രാജ്യം അടക്കിവാഴുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നോ റെസിഗ്നേഷൻ പോളിസി, പാറ്റകള്‍ക്ക് മുന്നില്‍ പാളിപ്പോയിരിക്കുന്നു.

