വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചത് 25 ബില്യണ്‍ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ)യാണെന്ന് റിപ്പോർട്ട്.
ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗണ്‍ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകള്‍ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക.
നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകള്‍. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം ഡെമോക്രാറ്റുകള്‍ ശക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ദുർബലമായ ഒരു വെടിനിർത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് സൈനികരെ യുഎസ് ഇപ്പോഴും മേഖലയില്‍ നിലനിർത്തുന്നുണ്ട്.

