ചെന്നൈ: സൂര്യാ ചിത്രം 'കറുപ്പി'ലെ ഇളയരാജയെപ്പറ്റിയുള്ള സംഭാഷണം വിവാദമാകുന്നു. "ഇളയരാജ കോപ്പിറൈറ്റ് വാങ്ങും" എന്ന ഡയലോഗ് ആണ് ചർച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഇത് വിവാദമായതോടെ, ക്ഷമാപണവുമായി സിനിമയുടെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് രംഗത്തെത്തി.
ഇളയരാജയോട് ഖേദം പ്രകടിപ്പിച്ച നിർമാതാക്കള്‍ അപമാനിക്കാനോ വേദനിപ്പിക്കാനോ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടർ പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാൻ തീരുമാനിച്ചതായും ഡ്രീം വാരിയർ പിക്ചേഴ്സ് അറിയിച്ചു.
നാല് ദിനം, 147 കോടി; സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷൻ, 'കറുപ്പ്' ബ്ലോക്ക്ബസ്റ്ററിലേക്ക്ഡ്രീം വാരിയർ പിക്‌ചേഴ്സ് പങ്കുവച്ച കുറിപ്പ്:
ഇന്ത്യൻ സിനിമക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകള്‍ നല്‍കിയ മഹാനായ സംഗീത സംവിധായകൻ ഇളയരാജയോടുള്ള ആത്മാർഥമായ ആദരവും ബഹുമാനവും ഡ്രീം വാര്യർ പിക്‌ചേഴ്സ് രേഖപ്പെടുത്തുന്നു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതവും കലാപാരമ്പര്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്.
'കറുപ്പ്' സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് അദ്ദേഹത്തെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ഞങ്ങള്‍ മനസിലാക്കുന്നു. ആ ഡയലോഗ് ഇത്തരം വികാരങ്ങള്‍ക്ക് കാരണമായതില്‍ ഞങ്ങള്‍ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.
ഇളയരാജയേയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ ഏതെങ്കിലും രീതിയില്‍ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആ പരാമർശം സിനിമയിലെ ഒരു വിശാലമായ ആക്ഷേപഹാസ്യ സാഹചര്യത്തിന്റെ ഭാഗമായിരുന്നു. വ്യക്തിപരമായ പരാമർശമായി അതിനെ ഉദ്ദേശിച്ചിരുന്നില്ല.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങള്‍ അതിയായ ബഹുമാനത്തോടെയാണ് കാണുന്നത്. അതിനാല്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടർ പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.
ഇളയരാജയോടുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തുന്നു.
അനാവശ്യ ചെലവ് വേണ്ട! സിനിമാ സെറ്റിലേക്കുള്ള വിമാനയാത്ര ഇക്കണോമി ക്ലാസിലാക്കി കമല്‍ ഹാസൻ; കയ്യടിച്ച് ആരാധകർഅതേസമയം, റിലീസായി നാല് ദിനം കൊണ്ട് 147 കോടിയിലധികം വേള്‍ഡ് വൈഡ് കളക്ഷനുമായി സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനിലേക്ക് കുതിക്കുകയാണ് 'കറുപ്പ്'. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും മികച്ച കളക്ഷനും ലഭിക്കുന്ന ചിത്രത്തിന് ലോകവ്യാപകമായി ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിങ് ഷോകളാണ് ലഭിക്കുന്നത്. ഇത് വരും ദിവസങ്ങളിലും തുടരും എന്നാണ് നിർമാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ആർജെ ബാലാജിയാണ് 'കറുപ്പ്' സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യക്ക് പുറമേ തൃഷ, ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പിആർഒ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.

