ഇടതുമുന്നണിയെ തൂത്തെറിഞ്ഞ് നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൻ്റെ ചരിത്രവിധി. 102 സീറ്റുമായി യുഡിഎഫിൻ്റെ അത്യുജ്വല ജയം നേടി.
99ല്‍ നിന്ന് 35ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി. ചരിത്രത്തില്‍ ആദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി. യുഡിഎഫ് തരംഗത്തില്‍ കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചെങ്കോട്ടകള്‍ തകർന്നടിഞ്ഞു.
കോഴിക്കോട് ഇടതുകോട്ടയില്‍ വിള്ളല്‍, യുഡിഎഫ് തരംഗത്തില്‍ കനല്‍ത്തരിയായി റിയാസ്; മാറിയത് 25 വര്‍ഷത്തെ ചരിത്രംഅതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. എല്‍ഡിഎഫിനെ തൂത്തെറിയുക. കേരളത്തിലെ വോട്ടർമാർ വടക്ക് - തെക്ക് നോക്കാതെ അത് നടപ്പാക്കി. സെഞ്ച്വറി തിളക്കത്തില്‍ കോണ്‍ഗ്രസ് അധികാരത്തേര് ഏറി. നേമവും ചാത്തന്നൂരും കഴക്കൂട്ടവും വിജയിച്ച് ബിജെപി കരുത്തറിയിച്ചു. യഥാർഥ ഇടതുപക്ഷമായ യുഡിഎഫിനെ ജനം പിന്തുണയ്ക്കും എന്ന വി.ഡി. സതീശൻ്റെ പ്രഖ്യാപനം അന്വർഥമാകും വിധം ഇടത് വോട്ടുബാങ്കില്‍ വൻ കുത്തൊഴുക്ക് ഉണ്ടായി. വിമത വിസ്മയങ്ങള്‍ വിജയ കിരീടം ചൂടി.
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് എല്‍ഡിഎഫ് നിഷ്കാസനം ചെയ്യപ്പെട്ടു. വി.ശിവൻകുട്ടിയും പി.രാജീവും വി.എൻ.വാസവനും അടക്കം 12 മന്ത്രിമാർ ജനരോഷത്തില്‍ നിലംപൊത്തി. പേരാവൂരിലെ അഭിമാന പോരില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനകീയ മുഖവുമായ കെ.കെ. ശൈലജ നിലതെറ്റി വീണു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുനിലയായ 63ലേക്ക് കുതിച്ചുയർന്നാണ് കോണ്‍ഗ്രസ്, കേരളത്തിൻ്റെ സിംഹാസനമേറുന്നത്.
പേരാവൂരില്‍ വീണ്ടും അടിപതറി ശൈലജ..! സിപിഐഎമ്മിനേറ്റ കനത്ത പ്രഹരംഅര നൂറ്റാണ്ടിന് ശേഷം കാസർഗോഡും 20 വർഷത്തിന് ശേഷം കോഴിക്കോടും കോണ്‍ഗ്രസിന് വിജയിക്കാനായി. 13ല്‍ 11 സീറ്റും എല്‍ഡിഎഫിൻ്റെ കൈവശം ഉണ്ടായിരുന്ന കോഴിക്കോട് ജില്ലയില്‍ ഇത്തവണ യുഡിഎഫ് നേടിയത് 12 സീറ്റാണ്. 22 സീറ്റ് നേടി ലീഗ് മുന്നണിയെ ഹരിതാഭമാക്കി. സിപിഐ 17ല്‍ നിന്ന് 9ലേക്ക് ശുഷ്കിക്കുകയും ജോസ് പക്ഷം നിശൂന്യമാകുകയും ചെയ്തതോടെ എല്‍ഡിഎഫിന് പ്രഭയറ്റു. ഐതിഹാസിക വിജയം യുഡിഎഫ് നേടിയ ഈ തിരഞ്ഞെടുപ്പ് കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം നേടുകയാണ്.

