അഭിനേതാവ്, ഗായകൻ, കവി, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രശസ്തനായ വ്യക്തിയാണ് പിയുഷ് മിശ്ര.
തന്റെ വിമത സ്വരം കൊണ്ട് എല്ലാക്കാലത്തും ആരാധകരേയും വിമർശകരേയും ഞെട്ടിച്ചിട്ടുണ്ട് പിയുഷ്. 'തുമാരി ഔക്കാത്ത് ക്യാ ഹേ പിയുഷ് മിശ്ര' എന്ന ഓർമക്കുറിപ്പില്‍ തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ഭാര്യ പ്രിയ നാരായണനോട് വെളിപ്പെടുത്തിയതിനെ കുറിച്ച് നടൻ വിവരിച്ചിരുന്നു. ആത്മാർഥമായിരുന്നു അതിലെ വരികള്‍. ഇപ്പോഴിതാ, ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളില്‍ താൻ ഒരു നല്ല ഭർത്താവായിരുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിയുഷ് മിശ്ര. എന്നിട്ടും എന്തുകൊണ്ട് പ്രിയ തന്നെ വിട്ടുപോയില്ല എന്നും.
"ഇപ്പോള്‍ ഞാൻ ഒരു നല്ല ഭർത്താവാണ്. പണ്ട് അങ്ങനെയായിരുന്നില്ല. അന്ന് എനിക്ക് ഉത്തരവാദിത്തബോധം തീരെയില്ലായിരുന്നു. വിവാഹം എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. 20ാം വയസില്‍ പ്രണയത്തിലാകുമ്പോള്‍ അതില്‍ ഒരു യുക്തിയുമുണ്ടായിരുന്നില്ല, അതാണ് അതിന്റെ സൗന്ദര്യം. എന്നാല്‍ 35ന് ശേഷം, നിങ്ങളോടൊപ്പം പ്രായമാകാൻ തയ്യാറുള്ള വ്യക്തിയെയാണ് നിങ്ങള്‍ സ്നേഹിക്കുന്നത്. നിങ്ങളോടൊപ്പം വാർധക്യത്തിലേക്ക് നീങ്ങാൻ തയ്യാറായ സ്ത്രീയാണ് പ്രണയത്തെ നിർവചിക്കുന്നത്, അവള്‍ എന്നോടൊപ്പം പ്രായമാകാൻ തയ്യാറായിരുന്നു," പിയുഷ് മിശ്ര പറയുന്നു.
'അതിരടി' തന്നെ! ബേസില്‍ - ടൊവിനോ - വിനീത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്പ്രിയയെ തന്റെ ഭാര്യയായി യഥാർത്ഥത്തില്‍ അംഗീകരിക്കാൻ തനിക്ക് 10-15 വർഷമെടുത്തു എന്നും നടൻ പറയുന്നു. "ഞാൻ ഒരു ഭർത്താവായി എന്ന് അംഗീകരിക്കാൻ ഒരുപാട് വൈകി. ഒരുപാട് സമയം എടുത്തു. അവള്‍ എന്റെ ഭാര്യയാണെന്ന് തിരിച്ചറിയാൻ ഏകദേശം 10-15 വർഷമെടുത്തു. അതിനുമുമ്പ്, എന്റെ കുട്ടികളെ പ്രസവിച്ച, എനിക്കായി ഭക്ഷണം പാകം ചെയ്യുന്ന, വീട് നോക്കുന്ന ഒരു സ്ത്രീ മാത്രമായിരുന്നു അവള്‍. അതിനപ്പുറത്തേക്ക് എനിക്ക് വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രിയയോട് മാത്രമല്ല, എല്ലാ കാര്യത്തോടും ഞാൻ വളരെ വരണ്ട സ്വഭാവമുള്ള ആളായിരുന്നു. എനിക്ക് ഒന്നും തോന്നിയിരുന്നില്ല," പിയുഷ് തുടർന്നു.
തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ഭാര്യയോട് തുറന്നു പറഞ്ഞ നിമിഷവും അഭിമുഖത്തില്‍ പിയുഷ് ഓർമിക്കുന്നു. "എന്റെ തെറ്റുകള്‍ എനിക്ക് ബോധ്യപ്പെട്ടപ്പോള്‍, ഒരു ദിവസം ഞാൻ അവളെ പിടിച്ചിരുത്തി ചെയ്തതെല്ലാം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കരയുകയായിരുന്നു, ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. അതിനുശേഷം ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസം തോന്നി. അവള്‍ പറഞ്ഞു, 'നീ തെറ്റുകള്‍ ചെയ്തു, ഞാനും ചെയ്തു, നീ കൂടുതല്‍ ചെയ്തു, ഞാൻ കുറച്ചു ചെയ്തു. ഈ കാര്യങ്ങള്‍ നമുക്ക് ഇവിടെ അവസാനിപ്പിക്കാം.' അതിനുശേഷം ഞങ്ങളുടെ പരസ്പര ധാരണ വളരെ ശക്തമായി," എന്നായിരുന്നു പിയൂഷിന്റെ വാക്കുകള്‍.
താരദമ്പതികളെ ചേർത്തുപിടിച്ച് റായലസീമ; രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട ചിത്രം 'രണബാലി' പ്രധാന ഷെഡ്യൂള്‍ പൂർത്തിയായിതാൻ വിശ്വാസവഞ്ചന കാട്ടി എന്ന് അറിഞ്ഞിട്ടും ഭാര്യ എന്തുകൊണ്ടാണ് തന്നോടൊപ്പം നില്‍ക്കാൻ തീരുമാനിച്ചത് എന്നതും നടൻ വിശദീകരിച്ചു. "അവള്‍ എന്നെ സ്നേഹിച്ചിരുന്നു. എനിക്കുവേണ്ടി അവള്‍ വീട്ടില്‍ നിന്ന് ഇറങ്ങിവരികയും മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് എന്നെ വിവാഹം കഴിക്കുകയും ചെയ്തവളാണ്. അവള്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവള്‍ പറഞ്ഞു, 'എന്തുതന്നെയായാലും ഞാൻ വിവാഹമോചനം തേടില്ല, നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷേ ഞാൻ നിന്നെ വിട്ടുപോകില്ല'."
"അവള്‍ എന്നോടൊപ്പം നിന്നത് അവളുടെ മഹത്വമാണ്. ഇന്ന് എനിക്കത് മനസിലാകുന്നുണ്ട്. ആ വിവാഹബന്ധം നിലനിർത്തിയത് അവളുടെ വലിയ മനസ് തന്നെയാണ്. ഞാൻ ഭാഗ്യവാനാണ്," പിയുഷ് കൂട്ടിച്ചേർക്കുന്നു.
1995ല്‍ ഡല്‍ഹിയിലെ ആര്യസമാജ് മന്ദിറില്‍ വച്ചായിരുന്നു പിയുഷ് മിശ്രയുടെയും പ്രിയ നാരായണന്റെയും വിവാഹം. ജോഷ്, ജയ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇവർക്കുള്ളത്.

