പൂഞ്ഞാർ: കോട്ടയം പൂഞ്ഞാറിലും പണം നല്‍കി വോട്ട് പിടിക്കാൻ ബിജെപിയുടെ വ്യാപക ശ്രമം നടക്കുന്നതായി പരാതി. വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കുന്നതിനിടെ ബിജെപി നേതാവിനെ എല്‍ഡിഎഫ് പ്രവർത്തകർ സംഘമായെത്തി കയ്യോടെ പിടികൂടി.
ദൃശ്യങ്ങള്‍ തെളിവായി എല്‍ഡിഎഫ് പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മൂന്നാം വാർഡില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ആണ് കുടുങ്ങിയത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബിജെപി മണ്ഡലം ഭാരവാഹിയാണ് ഇയാള്‍. ബിജെപി നേതാവ് പണം നല്‍കുന്നതിൻ്റെ ദൃശ്യങ്ങള്‍ തെളിവായി എല്‍ഡിഎഫ് പ്രവർത്തകർ പുറത്തുവിട്ടു. വോട്ടർമാരെ പണം നല്‍കി സ്വാധീനിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പ്രവർത്തകർ ഇലക്ഷൻ കമ്മീഷനും പൊലീസിനും പരാതി നല്‍കും.
അതേസമയം, തൃശൂർ ജില്ലയില്‍ വിവിധയിടങ്ങളില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സൗജന്യ കിറ്റ് വിതരണം നടന്നിരുന്നു. ആദ്യം ഒളരിശ്ശേരിയിലും രണ്ടാമത് വാടാനപ്പള്ളിയിലും ഇന്ന് കാച്ചേരിയിലും കിറ്റ് വിതരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കരയിലും കിറ്റ് വിതരണം നടന്നത്.
ചേലക്കര മണ്ഡലത്തില്‍ 127ാം ബൂത്തില്‍ മേലെ മുറിയിലാണ് ബിജെപി പ്രവർത്തകർ എത്തി കിറ്റ് വിതരണം നടത്തിയത്. എല്‍ഡിഎഫ് എത്തി തടഞ്ഞതോടെ കിറ്റ് വിതരണം ചെയ്യാൻ എത്തിയവർ ഓടിപ്പോയി. വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. നിരവധി വീടുകളില്‍ കിറ്റ് വിതരണം ചെയ്യാനുള്ള ശ്രമമുണ്ടെന്ന് എല്‍ഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ബൂത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നതെന്നും എല്‍ഡിഎഫ് പ്രവർത്തകർ പറഞ്ഞു.

