പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് ഇപ്പോഴും ടിൻ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയില്‍ പ്രവർത്തിക്കുന്ന ഒരു സ്കൂള്‍ ഉണ്ട് ജില്ലയില്‍.
കലഞ്ഞൂർ പാടത്തുള്ള സർക്കാർ എല്‍പി സ്കൂളിന് അതുകൊണ്ട് തന്നെ ഇത്തവണ ഫിറ്റ്നസ് കിട്ടുമോ എന്ന് പോലും സംശയമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയത് പണിയുമെന്ന സർക്കാർ വാഗ്ദാനവും വെള്ളത്തില്‍ വരച്ച വരയായി. സ്കൂള്‍ മുറ്റത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂറ്റൻ മരം മുറിച്ചുനീക്കാനും ഇതുവരെ നടപടി ആയില്ല.
സ്കൂളില്‍ നല്ല കെട്ടിടവും കളിസ്ഥലവും മേല്‍ക്കൂരയും എല്ലാം വേണമെന്നാണ് രണ്ടാം ക്ലാസുകാരി നിഹാന നിഷാദിന്റെ ആഗ്രഹം. നിഹാനയെ പോലെയുള്ള ഒരുപാട് കുരുന്നുകളുടെ ആഗ്രഹമാണ് ഇങ്ങനെ എങ്ങുമെത്താതെ കിടക്കുന്നത്. രണ്ടു വർഷത്തിനകം അത്തരത്തിലുള്ള മേല്‍ക്കൂരകള്‍ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഏഴു വർഷങ്ങള്‍ക്കിപ്പുറവും ഇവിടെ മാറ്റമൊന്നുമില്ല.

