തൃശൂർ: ബിജെപിക്ക് എതിരെ വീണ്ടും വോട്ടിന് കിറ്റ് ആരോപണം. കാച്ചേരിയിലെ അച്ചാർ കമ്പനിക്ക് അകത്ത് കിറ്റുകള്‍ കണ്ടെത്തി.
വിതരണത്തിനായി ബിജെപി തയ്യാറാക്കിയ കിറ്റുകളാണ് അതെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അബിൻസിന്റെ സഹോദരന്റേതാണ് സ്ഥാപനം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി കിറ്റുകള്‍ പിടിച്ചെടുത്തു. തൃശൂരില്‍ മൂന്നാം വട്ടമാണ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണമുയരുന്നത്. നേരത്തെ ഒളരി, വാടാനപ്പള്ളി എന്നിവിടങ്ങളില്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയർന്നിരുന്നു.
നേരത്തെ വോട്ടർമാരെ ബിജെപി പ്രവർത്തകർ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ഥാനാർഥിക്കൊപ്പം വാഹനത്തില്‍ എത്തിയ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. ദൃശ്യങ്ങള്‍ പകർത്തിയവരെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതിൻ്റെയും കയ്യേറ്റം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങള്‍ പകർത്തിയവരോട് അടിച്ച് കരണക്കുറ്റി പൊളിക്കുമെന്ന് പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്. ബിജെപി നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായ പ്രമീളാ ശശിധരൻ അടക്കം ഇവരുടെ സംഘത്തിലുണ്ടായിരുന്നു.
"നിയമലംഘനത്തിൻ്റെ ദൃശ്യങ്ങള്‍ പകർത്തുക മാത്രമാണ് ചെയ്തത്"; മോശമായി പെരുമാറിയെന്ന ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്എന്നാല്, വിജയം ഉറപ്പായപ്പോള്‍ കാറില്‍ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വാദം. അധിക്ഷേപ ആംഗ്യം കാണിച്ചപ്പോഴാണ് ചോദ്യം ചെയ്തതത്. പണം നല്‍കിയത് തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ആളെല്ല, വേട്ടയാടി അപമാനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തന്നെ വേട്ടയാടിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ പറഞ്ഞു.

