തിരുവനന്തപുരം: ലോക്ഡൗണ്‍ ഒരുമാസത്തിലേറെ പിന്നിട്ടതോടെ ജനജീവിതം ദുരിതത്തില്‍. ലോക്ഡൗണിനോട് ആദ്യഘട്ടത്തില്‍ വലിയ സഹകരണം നടത്തിയ പൊതു സമൂഹം ഇപ്പോള്‍ ആശങ്കയിലാണ്. അന്നന്നു ജോലിചെയ്ത് നിത്യജീവിതം കഴിച്ചിരുന്ന സാധാരണക്കാരുടെ ജീവിതം ലോക്ഡൗണിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ്.സര്‍ക്കാര്‍ കിറ്റ് നല്‍കി ആളുകളെ വീട്ടിലിരുത്തി ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അതു പര്യപ്തമല്ല എന്നു തന്നെയാണ് വിലയിരുത്തല്‍. ഭക്ഷണത്തിനപ്പുറമുള്ള ദൈനംദിന ചിലവുകള്‍ ഈ ദിവസങ്ങളില്‍ വരുമാനമില്ലെങ്കിലും ഇരട്ടിയായി.
ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യവസായ ശാലകളിലെ ജീവനക്കാര്‍ തുടങ്ങി ദിവസ വേതനക്കാരാണ് പലയിടത്തും ഈ ലോക്ഡൗണില്‍ കുടുങ്ങിയവര്‍.
കൂലിവേലക്കാരായ ആളുകളും വാഹനമില്ലാതായതോടെ ജോലിയില്ലാതെ വലഞ്ഞു. വീട്ടില്‍ പൂട്ടിക്കെട്ടിയിരുന്ന് 45 ദിവസത്തിലേറെയായതോടെ ഇവരില്‍ പലരും കടുത്ത മനോവിഷമത്തിലേക്കും നീങ്ങുകയാണ്.പൊതു ഗതാഗതമില്ലാതെ വന്നതു തന്നെയാണ് ഗ്രാമ-നഗര വ്യത്യാസമില്ലാതെ സാധാരണക്കാരെ വലച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് വീടുകളില്‍ ഇരിക്കുന്ന സാധാരണക്കാരുടെ അവസ്ഥ പക്ഷേ ആരും അറിഞ്ഞ മട്ടു കാണിക്കുന്നുമില്ല. കിറ്റു കിട്ടിയാല്‍ എല്ലാമായിയെന്ന നിലയിലാണ് പലപ്പോഴും പ്രാദേശിക രാഷ്ട്രീയക്കാരടക്കം സ്വീകരിക്കുന്ന നിലപാട്.
ഇനിയെങ്കിലും പ്രതിരോധ നടപടികള്‍ കര്‍ക്കശമാക്കി ലോക്ഡൗണ്‍ പിന്‍വലിക്കണെമെന്നാണ് പൊതു സമൂഹത്തിന്റെ ആവശ്യം. ലോക്ഡൗണ്‍ സ്ഥാപനങ്ങള്‍ക്ക് അല്ല, ജനങ്ങള്‍ക്കാണ് വേണ്ടത്. ആവശ്യമുള്ള ആളുകളെ അതിനനുസരിച്ച് നടപടികള്‍ സ്വീകരിച്ച് യാത്രചെയ്യാനും ജോലി ചെയ്യാനുമാണ് അനുവദിക്കേണ്ടത്.ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. രണ്ടു മാസ്‌ക് നിര്‍ബന്ധമാക്കാം. സാമൂഹിക അകലവും സാനിറ്റൈസേഷനും കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണം. നിയമം തെറ്റിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത പിഴ നല്‍കണം.

