തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കുഞ്ഞിന്റെ മുത്തച്ഛൻ സുനില്‍ കുമാർ.
അഷ്‌കറിന് മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് മകൻ കണ്ടെത്തിയെന്നും അഖിലയുടെ ഭർത്താവ് അഖിലിന്റെ പിതാവ് പറഞ്ഞു. അന്ന് ആ പ്രശ്‌നം വിതുര പോലീസ് സ്റ്റേഷനില്‍ വരെ എത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് അഖില തന്റെ മകനുമായുള്ള ബന്ധം ഉപേക്ഷിച്ചു. വീട്ടില്‍ എത്തിയ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
അതുപോലെ കുഞ്ഞിന്റെ മരണത്തില്‍ അഖിലയുടെ ഡാൻസ് ടീച്ചറുടെ പങ്ക് അന്വേഷിക്കണമെന്നും സുനില്‍ കുമാർ പറഞ്ഞു. ആ ഡാൻസ് ടീച്ചറാണ് തന്റെ മകനെയും അഖിലയെയും ബന്ധപ്പെടുത്തിയത്. പിന്നീട് ഇവർ തന്നെയാണ് അഷ്‌കറിനെയും അഖിലയെയും കൂട്ടിമുട്ടിപ്പിച്ചത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ആക്കുമെന്ന് ടീച്ചർ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വിവരം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ കുഞ്ഞ് മരിച്ച ശേഷവും ഡാൻസ് ടീച്ചർ വിളിച്ചിട്ടില്ല. ഇവരുടെ പങ്ക് പരിശോധിക്കണം. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ശ്രമം രണ്ട് മൂന്ന് മാസമായി നടന്നുവരികയായിരുന്നു. ഇതിനിടെ കുഞ്ഞിനെ മർദ്ദിച്ചിരുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും സുനില്‍ കുമാർ പറഞ്ഞു.
അതേസമയം കുഞ്ഞിന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കർ കുറ്റം സമ്മതിച്ചു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിർത്താത്തതിനെ തുടർന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീർഘനാളായി ഇയാള്‍ കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

