മുംബൈ: ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് എന്ന് വാഴ്ത്തപ്പെട്ടിരുന്ന ബൈജൂസ്, 2022-ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിനുണ്ടായ ആവശ്യകത, വന്‍തോതിലുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങള്‍, ലക്ഷ്യബോധമുള്ള ഒരു സ്ഥാപകന്‍ എന്നിവയായിരുന്നു ഇതിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമായത്. ഇന്ന്, ഈ എഡ്ടെക് ഭീമന്റെ മൂല്യം പൂജ്യം പോലുമല്ല.
ജീവനക്കാര്‍ക്ക് നല്‍കാനുള്ള പണവും ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് മൈനസ് 8,245 കോടി രൂപയാണ്. ഇതിന്റെ സ്ഥാപകനായ ബൈജൂ രവീന്ദ്രന് സിംഗപ്പൂരില്‍ ആറുമാസത്തെ തടവുശിക്ഷ വിധിക്കപ്പെട്ടു. രവീന്ദ്രന്‍ ദുബായിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, അദ്ദേഹം നേരിട്ട് ഹാജരാകാതെയാണ് വിചാരണ നടന്നത്. ഇന്ത്യയിലെ ഒരു എഡ്ടെക് പയനിയറായ ബൈജൂസിന്റെ ഈ നാടകീയമായ തകര്‍ച്ച, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു മുന്നറിയിപ്പിന്റെ കഥയാണ്.
ഇതിന്റെ തകര്‍ച്ചയ്ക്ക് ശേഷം, ചില ബൈജൂസ് ജീവനക്കാര്‍ മെച്ചപ്പെട്ട മറ്റ് അവസരങ്ങളിലേക്ക് മാറിയപ്പോള്‍, മറ്റു പലര്‍ക്കും തങ്ങളുടെ അടുത്ത ജോലികളില്‍ വന്‍തോതിലുള്ള ശമ്പളക്കുറവ് അംഗീകരിക്കേണ്ടി വന്നു. ഇത് ബൈജൂസ് അതിന്റെ സുവര്‍ണ്ണകാലത്ത് വാഗ്ദാനം ചെയ്തിരുന്ന വന്‍ തുകകളുമായി ഒത്തുപോകുന്നതായിരുന്നില്ല. പെട്ടെന്നുണ്ടായ ഈ ഭാഗ്യദോഷവുമായി പല മുന്‍ ജീവനക്കാരും ഇപ്പോഴും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ബൈജൂസില്‍ നിന്ന് വിദ്യാഭ്യാസ പാക്കേജുകള്‍ വാങ്ങിയ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് പണം നഷ്ടപ്പെട്ടു.
കമ്പനി കോടിക്കണക്കിന് ഡോളറിന്റെ കടബാധ്യത നേരിടുന്നുണ്ട്, കൂടാതെ ഡസന്‍ കണക്കിന് നിയമപോരാട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയുമാണ്. കോടതിയെ അപമാനിച്ചതിന് സ്ഥാപകന്‍ ബൈജൂ രവീന്ദ്രന് സിംഗപ്പൂരില്‍ ആറുമാസത്തെ തടവുശിക്ഷ ലഭിച്ച സമീപകാല വിധി, അനിയന്ത്രിതമായ അതിമോഹവും മോശം ഭരണനിര്‍വഹണവും ഏറ്റവും മികച്ച വിജയഗാഥകളെപ്പോലും എങ്ങനെ തകര്‍ക്കുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ്.
അമിതാഗ്രഹവും അനിയന്ത്രിതമായ അതിമോഹവും ബൈജൂസിന്റെ തകര്‍ച്ചയ്ക്ക് എങ്ങനെ കാരണമായി എന്നതിലേക്ക് നമ്മള്‍ തിരിച്ചുവരും, അതിനുമുമ്പ് സിംഗപ്പൂരിലെ ഏറ്റവും പുതിയ കേസ് എന്താണെന്ന് നോക്കാം.
എന്തുകൊണ്ടാണ് ബൈജൂ രവീന്ദ്രന് സിംഗപ്പൂരില്‍ തടവുശിക്ഷ വിധിച്ചത്?
ഈ പുതിയ അധ്യായത്തിന് കാരണമായ സംഭവം നടന്നത് ബുധനാഴ്ചയാണ്. തന്റെ ആസ്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് രവീന്ദ്രന് ആറുമാസത്തെ തടവുശിക്ഷ അനുഭവിക്കാന്‍ സിംഗപ്പൂര്‍ കോടതി ഉത്തരവിട്ടു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ക്യുഐഎ) ഒരു ഉപകമ്പനി ഫയല്‍ ചെയ്ത ഈ വിധി, നിലവിലുള്ള സാമ്പത്തിക നടപടികളില്‍ രേഖകള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നാണ് ഉടലെടുത്തത്. രവീന്ദ്രന്‍ അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങുകയും, 90,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 67 ലക്ഷം രൂപ) നിയമച്ചെലവായി നല്‍കുകയും, കമ്പനിയുമായി ബന്ധമുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായ 'ബീആര്‍ ഇന്‍വെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡിന്റെ' (Beeaar Investco Pte) ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം.
ഒരു പ്രസ്താവനയില്‍, ഈ ഉത്തരവ് രേഖാപരമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഒരു 'നടപടിക്രമപരമായ വീഴ്ച' (procedural contempt) മാത്രമാണെന്നും, അല്ലാതെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പോ വഞ്ചനയോ കണ്ടെത്തിയതല്ലെന്നും രവീന്ദ്രന്‍ വിശദീകരിച്ചു. ഗ്ലാസ് ട്രസ്റ്റ് (GLAS Trust), ക്യുഐഎ എന്നിവരുള്‍പ്പെടെയുള്ള വായ്പക്കാരുമായും നിക്ഷേപകരുമായും ഉള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം ഊന്നിപ്പറയുകയും, ഈ ഘട്ടത്തില്‍ വിഷയം ഇത്തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
'എന്റെ ഭാഗത്തോ മറ്റ് സ്ഥാപകരുടെ ഭാഗത്തോ യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് കക്ഷികള്‍ അംഗീകരിച്ചിട്ടുണ്ട്,' എന്ന് പ്രസ്താവനയില്‍ പറഞ്ഞ അദ്ദേഹം, താന്‍ ഏറ്റുമുട്ടലിനേക്കാള്‍ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പദ്ധതിയിടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ എഡ്ടെക് സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാന്‍ ബൈജൂ രവീന്ദ്രന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
'കമ്പനിയെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് ബൈജൂ രവീന്ദ്രന്‍ ശക്തമായി വിശ്വസിക്കുന്നു. തകര്‍ച്ച ഉണ്ടായിട്ടും, ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം പദ്ധതിയിടുന്നുണ്ട്. ശക്തമായ ഒരു തിരിച്ചുവരവ് ബിസിനസ്സ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം അത് എങ്ങനെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ അദ്ദേഹം ഇപ്പോഴും തികച്ചും ശുഭാപ്തിവിശ്വാസത്തിലാണ്,' സ്ഥാപകന്റെ ഉന്നത സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ ഒരാള്‍ പറഞ്ഞു.
ബൈജൂസിന്റെ വളര്‍ച്ചയും വികാസവും: ഒരു നോട്ടം
മുന്‍ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ബൈജൂ രവീന്ദ്രന്‍, ബൈജൂസിനെ ഒരു ലളിതമായ ലേണിംഗ് ആപ്പില്‍ നിന്ന് ആഗോള എഡ്ടെക് പവര്‍ഹൗസായി വളര്‍ത്തിയെടുത്തു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും മാതാപിതാക്കള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ആശ്രയിക്കുകയും ചെയ്തത് ഇതിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പ്രമുഖ നിക്ഷേപകരില്‍ നിന്ന് കമ്പനി കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കുകയും, ബിസിനസ്സ് വ്യാപിപ്പിക്കുകയും, ഷാരൂഖ് ഖാന്‍, ലയണല്‍ മെസി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡ് അംബാസഡര്‍മാരെ നിയമിക്കുകയും ചെയ്തു. ഒപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പോലുള്ള വന്‍കിട പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു.
അതിന്റെ ഉച്ചസ്ഥായിയില്‍, ബൈജൂസിന് 150 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുകയും, എല്ലാ പഠന ആവശ്യങ്ങള്‍ക്കുമുള്ള ഒരൊറ്റ പ്ലാറ്റ്ഫോമായി സ്വയം അടയാളപ്പെടുത്തുകയും ചെയ്തു.
എന്നിരുന്നാലും, ഈ ഉയര്‍ച്ച തന്നെയാണ് അതിന്റെ തകര്‍ച്ചയ്ക്ക് അടിത്തറയിട്ടത്. നിലവിലുള്ള പ്രതിസന്ധികള്‍ കാരണം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബൈജൂസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേ ഡിജിറ്റലിനോട് പറഞ്ഞു, 'മഹാമാരിയുടെ സമയത്ത് ഞങ്ങള്‍ ആ തരംഗത്തെ കൃത്യമായി ഉപയോഗപ്പെടുത്തി. ആവശ്യം വളരെ കൂടുതലായിരുന്നു, പണം ഒഴുകിയെത്തി, ലോകത്തിലെ ഏറ്റവും വലിയ ലേണിംഗ് കമ്പനി കെട്ടിപ്പടുക്കുക എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാല്‍ ശക്തമായ അടിത്തറ നിര്‍മ്മിക്കാതെ ഞങ്ങള്‍ വളരെ വേഗത്തില്‍ വളരാന്‍ ശ്രമിച്ചു.'
പതനം, സ്ഥാപകന്റെ അമിതാഗ്രഹം
പ്രധാന പ്രശ്‌നം അമിതാഗ്രഹത്താല്‍ പ്രേരിതമായ അതിരുകടന്ന വികാസമായിരുന്നു. കൈയില്‍ ധാരാളം മൂലധനമുണ്ടായിരുന്ന ബൈജൂസ്, 2019-നും 2022-നും ഇടയില്‍ ഒരു ഡസനിലധികം കമ്പനികളെ ഏറ്റെടുക്കുന്നതിനായി 2.5 മുതല്‍ 3.6 ബില്യണ്‍ ഡോളര്‍ വരെ ചിലവഴിച്ചു.
ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് (ഏകദേശം 1 ബില്യണ്‍ ഡോളര്‍), വൈറ്റ്ഹാറ്റ് ജൂനിയര്‍ (300 മില്യണ്‍ ഡോളര്‍), എപിക് (500 മില്യണ്‍ ഡോളര്‍), ടോപ്പര്‍ (150 മില്യണ്‍ ഡോളര്‍) എന്നിവയും ഗ്രേറ്റ് ലേണിംഗ്, ഓസ്‌മോ തുടങ്ങിയവയും ഇതിലെ പ്രധാന ഇടപാടുകളില്‍ ഉള്‍പ്പെടുന്നു. ഈ ഏറ്റെടുക്കലുകളില്‍ പലതും ശരിയായ രീതിയില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞില്ല, അവയില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടായില്ല. കൂടാതെ അവ പണം നഷ്ടപ്പെടുത്തിക്കൊണ്ടേയിരുന്നു.
മഹാമാരിയുടെ തീവ്രത കുറയുകയും സ്‌കൂളുകള്‍ വീണ്ടും തുറക്കുകയും ചെയ്തതോടെ, പണം നല്‍കിയുള്ള ഓണ്‍ലൈന്‍ പഠനത്തിനുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ വരുമാന വളര്‍ച്ച സ്തംഭിച്ചു. എന്നാല്‍, ഏറ്റെടുക്കലുകളില്‍ നിന്നും കടുത്ത വിപണനത്തില്‍ നിന്നുമുള്ള ചിലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടര്‍ന്നു. കമ്പനി ഒരു വര്‍ഷം 4,588 കോടി രൂപയുടെ വന്‍ നഷ്ടം രേഖപ്പെടുത്തി, പണച്ചെലവ് വര്‍ദ്ധിച്ചു. ചിലപ്പോള്‍ ചൂഷണം ചെയ്യുന്നതുമായ വില്‍പ്പന തന്ത്രങ്ങള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കി.
അവരുട വില്‍പ്പന വിഭാഗത്തിന് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കടുത്ത സമ്മര്‍ദം നേരിടേണ്ടി വന്നു, ഇത് കോഴ്സിന്റെ ഗുണങ്ങളെക്കുറിച്ച് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുക, ഇഎംഐ ഓപ്ഷനുകള്‍ അടിച്ചേല്‍പ്പിക്കുക, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നേരെ കടുത്ത വില്‍പ്പന തന്ത്രങ്ങള്‍ പ്രയോഗിക്കുക തുടങ്ങിയ പരാതികള്‍ക്ക് കാരണമായി.
വാഗ്ദാനം ചെയ്ത ഫലങ്ങളോ റീഫണ്ട് ചെയ്യാനുള്ള സൗകര്യങ്ങളോ നല്‍കാത്ത കോഴ്സുകള്‍ക്കായി മാതാപിതാക്കള്‍ക്ക് വലിയ തുക നഷ്ടപ്പെട്ടു. തങ്ങള്‍ ദീര്‍ഘകാല സബ്സ്‌ക്രിപ്ഷനുകളില്‍ കുടുങ്ങിപ്പോയതായും അല്ലെങ്കില്‍ പണം ഈടാക്കാനായുള്ള കടുത്ത ഫോണ്‍ കോളുകള്‍ നേരിട്ടതായും പലരും റിപ്പോര്‍ട്ട് ചെയ്തു. ഈ ലേഖകന് കമ്പനി കാരണം മാതാപിതാക്കള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചുള്ള നിരവധി സഹായ അഭ്യര്‍ത്ഥന സന്ദേശങ്ങള്‍ (SOS messages) ലഭിക്കുകയുണ്ടായി.
അതേസമയം, കമ്പനിയുടെ ആഭ്യന്തര സാമ്പത്തിക ഭദ്രത കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. 'ഹൈപ്പര്‍-ഗ്രോത്ത് നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം, ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന തീരുമാനങ്ങളിലേക്ക് നയിച്ചു'- ബൈജൂസുമായി ബന്ധപ്പെട്ട ഒരു പ്രമുഖ അഭിഭാഷകന്‍ ഇന്ത്യ ടുഡേ ഡിജിറ്റലിനോട് പറഞ്ഞു. ബൈജൂസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ബൈജൂസിന്റെ സാമ്രാജ്യം തകര്‍ന്നപ്പോള്‍, അതിന്റെ വേദന എല്ലാവരിലും ഒരേപോലെയല്ല അനുഭവപ്പെട്ടത്.
കമ്പനി പ്രതിസന്ധിയിലായപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥാപകനും വന്‍തോതില്‍ വ്യക്തിഗത സമ്പത്തും ആനുകൂല്യങ്ങളും നിലനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നേരെമറിച്ച്, ഇടത്തരം, താഴ്ന്ന തലങ്ങളിലുള്ള ജീവനക്കാര്‍ക്ക് മാസങ്ങളോളം ശമ്പളം വൈകല്‍, പെട്ടെന്നുള്ള പിരിച്ചുവിടലുകള്‍ (ചിലപ്പോള്‍ ഫോണ്‍ കോളുകള്‍ വഴി), കഠിനമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ നേരിടേണ്ടി വന്നു.
വില്‍പ്പന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പലരും 14-15 മണിക്കൂര്‍ വരെ ജോലി ചെയ്തു. 'നേതൃത്വ തലത്തില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, എങ്കിലും ഞങ്ങള്‍ വലിയ കാഴ്ചപ്പാടുകളെയും ഇടപാടുകളെയും പിന്തുടരുകയായിരുന്നു. അതേസമയം, താഴേത്തട്ടിലുള്ള ആളുകള്‍ ശമ്പളത്തിനായി കാത്തിരിക്കുകയായിരുന്നു. അത് വലിയ കുറ്റബോധം ഉണ്ടാക്കി. എങ്കിലും കപ്പല്‍ മുങ്ങുന്നത് വരെ ഞങ്ങള്‍ അത് തുടര്‍ന്നു'- ബൈജൂസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബൈജൂസിന്റെ തകര്‍ച്ചയുടെ ആഘാതം മാതാപിതാക്കളും അനുഭവിച്ചു.
ടാബ്ലെറ്റുകളിലെ മോശം പഠന നിലവാരത്തെക്കുറിച്ചും വിട്ടുമാറാത്ത സാങ്കേതിക തകരാറുകളെക്കുറിച്ചും പരാതിപ്പെടാന്‍ ആയിരക്കണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. മഹാമാരിയുടെ അനിശ്ചിതത്വ കാലത്ത് വിറ്റഴിച്ച വിലകൂടിയ കോഴ്സുകളായിരുന്നിട്ടും, ഈ പരാതികള്‍ ആരും ചെവിക്കൊണ്ടില്ല. ഇന്നും, ബൈജൂസിന്റെ ടാബ്ലെറ്റുകള്‍ ക്ലിയറന്‍സ് സെയിലുകളിലും ഗ്രേ മാര്‍ക്കറ്റുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് പണം നഷ്ടപ്പെട്ടു.
ബൈജൂസ് ഉള്‍പ്പെട്ടിരിക്കുന്ന നിയമപോരാട്ടങ്ങള്‍
ഫണ്ടുകള്‍ വഞ്ചനാപരമായി കൈമാറ്റം ചെയ്തതുള്‍പ്പെടെയുള്ള ക്രമക്കേട് ആരോപണങ്ങള്‍ ബൈജൂസ് നേരിടുന്നുണ്ട്. ചില വിഭാഗങ്ങളില്‍ കമ്പനി ഇന്‍സോള്‍വന്‍സി (inoslvency) നടപടികളിലേക്ക് കടന്നു. കടം നല്‍കിയവര്‍ ആസ്തികള്‍ക്കായി പോരാടുകയാണ്.
ഫണ്ടുകള്‍ നിയമാനുസൃതമായ ബിസിനസ് ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചതെന്നും വ്യക്തിപരമായ തെറ്റുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും രവീന്ദ്രനും അദ്ദേഹത്തിന്റെ ടീമും വാദിക്കുന്നു. മഹാമാരിക്ക് ശേഷമുള്ള മാറ്റങ്ങളും കടം നല്‍കിയവരുടെ നടപടികളും പോലുള്ള ബാഹ്യ ഘടകങ്ങളാണ് മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമായതെന്ന് അവര്‍ വാദിക്കുന്നു.
ഡെലവെയറിലെ യുഎസ് ബാങ്ക്‌റപ്‌സി കോടതി നേരത്തെ 1 ബില്യണ്‍ ഡോളറിന്റെ വിധിന്യായത്തില്‍ മാറ്റം വരുത്തുകയും നാശനഷ്ടങ്ങളെക്കുറിച്ച് പുതിയ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.
അമിതമായ ചിലവഴിക്കല്‍, അനിയന്ത്രിതമായ അതിമോഹം, ദുര്‍ബലമായ ഭരണനിര്‍വഹണം എന്നിവയിലൂടെ പ്രകടമാകുന്ന അമിതാഗ്രഹം എങ്ങനെ വലിയൊരു മൂല്യത്തെ നശിപ്പിക്കുമെന്നതിന്റെ ഒരു മുന്നറിയിപ്പാണ് ബൈജൂസിന്റെ കഥ.
വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറില്‍ നിന്ന് പൂജ്യത്തിനടുത്തേക്ക് എത്തിയ ഈ തകര്‍ച്ച, നിക്ഷേപകരുടെ മൂലധനം ഇല്ലാതാക്കുക മാത്രമല്ല, ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗം തകര്‍ക്കുകയും ചെയ്തു. രവീന്ദ്രന്‍ നിയമപോരാട്ടങ്ങള്‍ തുടരുകയും ഒത്തുതീര്‍പ്പുകള്‍ക്കായി ശ്രമിക്കുകയും ചെയ്യുമ്പോള്‍, ബൈജൂസിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
#Byjus, #ByjuRaveendran, #ByjusBankruptcy, #EdTechIndustry, #StartupCollapse, #ByjusValuation, #BusinessScandal, #ByjuRaveendranArrest, #SingaporeCourt, #QIA, #GLASTrust, #WhiteHatJr, #AakashEducationalServices, #CorporateGovernance, #InvestorCrisis, #TechNews, #IndianStartups, #ByjusEmployees, #ByjusParents, #BusinessWarning, #FinancialNews, #ByjusCase

