അന്നമനട (തൃശ്ശൂർ): രണ്ട് കാലും തുമ്പിക്കൈയും ഉയർത്തി ചക്ക പറിക്കാൻ നില്‍ക്കുന്ന ആനയുടെയും ചക്കയുടെയും ശില്പം അന്നമനടയിലെ സ്കൂള്‍ കവാടത്തിലെ ആകർഷണീയ കാഴ്ചയാണ്.
എന്നാല്‍, സ്‌കൂള്‍മുറ്റത്തെ ഈ ചക്കയും ആനയും ബാലറ്റില്‍ ഇടംപിടിച്ചതോടെ തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് ഈ ശില്പം പൊല്ലാപ്പായി . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ പ്രവർത്തിക്കേണ്ട സ്‌കൂള്‍ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനില്‍ക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാർ.
ചക്ക ചെറിയൊരു തുണിയിലോ സഞ്ചിയിലോ ആക്കി ഒളിപ്പിക്കാം പക്ഷേ, ഏതാണ്ട് ഒരാനയുടെ വലുപ്പമുള്ള ആനയുടെ ശില്പം എങ്ങനെ ഒളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ. തിരഞ്ഞെടുപ്പ് ബാലറ്റിലുള്ള ചിഹ്നം നിശ്ചിതപരിധിക്കപ്പുറത്തേ പ്രദർശിപ്പിക്കാവൂവെന്നാണ് ചട്ടം. എന്നാല്‍, ഈ ആനയും ചക്കയുമാകട്ടെ സ്‌കൂള്‍വളപ്പിലെ ഗേറ്റില്‍ത്തന്നെയാണ്. നിയമപ്രകാരം വോട്ടുചെയ്യാനെത്തുന്നവരെ ആകർഷിക്കാത്ത നിലയില്‍ ഈ ആനയും ചക്കയും ഒളിപ്പിച്ചേ മതിയാകൂ. അടുത്തകാലത്താണ് സ്‌കൂളില്‍ സിമന്റ് ഉപയോഗിച്ച് ഈ ശില്പം നിർമിച്ചത്.

